ലഖ്‌നൗ: രാമക്ഷേത്ര ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചതിനെ പ്രശംസിച്ച് രാമക്ഷേത്ര നിർമ്മാണ സമിതിയുടെ ചെയർമാൻ നൃപേന്ദ്ര മിശ്ര. പരിഹരിക്കാൻ ബാക്കിയുള്ള വിഷയങ്ങൾ, കുറവുകൾ, അവ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ എന്നിവ സംബന്ധിച്ച് സമിതി ശുപാർശകൾ നൽകുമെന്നും നൃപേഷ് മിശ്ര വ്യക്തമാക്കി.
‘ഏറ്റവും പ്രശംസനീയമായ കാര്യം, സംസ്ഥാന സർക്കാർ 24 മണിക്കൂറിനുള്ളിൽ തന്നെ എസ്‌ഐടി രൂപീകരിക്കുകയും അതിലേക്ക് അതീവ മുതിർന്ന ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്തതാണ്. വെറും 15 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി നിശ്ചയിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. പ്രാഥമിക റിപ്പോർട്ട് ഏഴ് ദിവസത്തിനകം സമർപ്പിക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ഇത്ര വേഗത്തിൽ നടപടികൾ സ്വീകരിക്കുന്ന സാഹചര്യത്തിൽ ഈ നീക്കത്തെ നാം പിന്തുണയ്ക്കണ’മെന്നായിരുന്നു നൃപേഷ് മിശ്രയുടെ പ്രതികരണം.
അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള സംഭാവനകളിൽ ചിലത് കാണാതായെന്ന ആരോപണങ്ങളെ തുടർന്നാണ് എസ്ഐടി രൂപീകരിച്ചത്. രാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാർ എസ്‌ഐടി രൂപീകരിച്ചത്. ഏഴ് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും 15 ദിവസത്തിനകം അന്തിമ റിപ്പോർട്ടും സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്. ലക്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ കിരൺ എസ്, ധനകാര്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി നീൽ രതൻ എന്നിവരാണ് എസ്‌ഐടിയിലെ അംഗങ്ങൾ.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന മാനിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ട്രസ്റ്റിന് ലഭിച്ച സംഭാവനകളിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായെന്ന ആരോപണവുമായി ബന്ധപ്പെട്ട് മൂന്ന് അംഗ പ്രത്യേക അന്വേഷണ സംഘം (SIT) സർക്കാർ രൂപീകരിച്ചിരിക്കുന്നു എന്നാണ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്.
സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി സമാജ് വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിട്ടുണ്ട്. ഈ ഗൂഢാലോചനയുടെ ഉറവിടം വളരെ ദൂരെയല്ല. അതിനാൽ നടപടിയെടുക്കാൻ ദൂരെ പോകേണ്ടതില്ല. കുറ്റവാളിയെ കണ്ടെത്തുന്നതിൽ പോലീസിന് ബുദ്ധിമുട്ടുണ്ടെങ്കിൽ, ഞങ്ങൾ സഹായിക്കാൻ തയ്യാറാണ് എന്നായിരുന്നു എസ്‌ഐടി രൂപീകരിച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് സമാജ്‌വാദി പാർട്ടി (SP) അധ്യക്ഷൻ അഖിലേഷ് യാദവ് പരോക്ഷമായി പ്രതികരിച്ചത്. എക്സ് പോസ്റ്റിലൂടെയായിരുന്നു അഖിലേഷ് യാദവിൻ്റെ പ്രതികരണം.



