ടി 20 വനിത ലോകകപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. 64 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ്റെ പോരാട്ടം 106 റൺസിൽ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യയ്ക്ക് ആദ്യ ഓവറിൽ തന്നെ ഷെഫാലി വർമ്മയെ (6) നഷ്ട്ടമായി. ടീം സ്കോർ പതിനെട്ടിൽ നിൽക്കവേ ഒരു റൺസ് മാത്രമെടുത്ത ജമീമയെ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ നില പരുങ്ങലിൽ ആയി. എന്നാൽ അവിടുന്നു ഹർമൻപ്രീതിനെ കൂട്ടുപിടിച്ച് സ്മൃതി മന്ദാന (68) ടീമിനെ മുന്നോട്ട് നയിച്ചു. 36 റൺസുമായി ഹർമൻപ്രീതും പിന്തുണ നൽകി. 34 റൺസെടുത്ത റിച്ച ഘോഷ് ആണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റൊരു ബാറ്റർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 17 ഓവറിൽ 106 റൺസിന് ഓൾ ഔട്ട് ആയി. നാല് ഓവറിൽ പത്തു റൺസ് മാത്രം വിട്ടുകൊടുത്ത് ദീപ്തി ശർമ അഞ്ചു വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷെഫാലി വർമ്മ ഒരു വിക്കറ്റും നേടി.



