മനില: തെക്കൻ ഫിലിപ്പീൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.. തിങ്കളാഴ്ച രാവിലെ ഉണ്ടായ കനത്ത ഭൂചലനത്തെ തുടർന്ന് ഫിലിപ്പീൻസിലും അയൽ രാജ്യങ്ങളായ ജപ്പാൻ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഉടനടി ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മിന്ദനാവോ ദ്വീപിലെ ജനറൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിട്ടാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി (ഫിവോൾക്സ്) അറിയിച്ചു. ഭൂനിരപ്പിൽ നിന്നും ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേയും (USGS) ജർമ്മൻ റിസർച്ച് സെന്ററും ഭൂകമ്പത്തിന്റെ തീവ്രത 7.8 ആയി സ്ഥിരീകരിച്ചിട്ടുണ്ട്.
ഭൂകമ്പത്തിന് തൊട്ടുപിന്നാലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രവും യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനവും സുനാമി ഭീഷണി പുറപ്പെടുവിച്ചു. ഫിലിപ്പീൻസിന്റെ ചില തീരങ്ങളിൽ 3 മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഇന്തോനേഷ്യ, മലേഷ്യ തീരങ്ങളിൽ ഒരു മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടായേക്കാം. ഈ സുനാമി തിരമാലകൾ മണിക്കൂറുകളോളം തുടരാൻ സാധ്യതയുണ്ട്. തായ്‌വാൻ, ജപ്പാൻ, ഗുവാം, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലും ചെറിയ രീതിയിൽ സുനാമി പ്രതിഫലിച്ചേക്കാം.



