ടെൽ അവീവ്: ഇസ്രായേലിലേക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രായേൽ പൂർണ്ണമായും ഒരുങ്ങിയതായാണ് വിവരം.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഇറാന്റെ തുടർ ആക്രമണങ്ങളെ ശക്തമായി ചെറുക്കാനും പ്രതിരോധിക്കാനും ഇസ്രായേൽ സൈനിക സംവിധാനങ്ങൾ കൂടുതൽ സജ്ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറുകളിൽ മിഡിൽ ഈസ്റ്റിൽ വൻ സൈനിക നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്.



