ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗമെത്തിച്ച 34 കിലോഗ്രാം കഞ്ചാവുമായി ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റക്കീബുൽ ഷേക്ക് (30), ഹസിബുൽ ഷേക്ക് (30), സമ്രാട്ട് ഷേക്ക് (26), സഞ്ജീബ് മണ്ഡൽ (48) എന്നിവരാണ് പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായത്.
എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ശനിയാഴ്ച രാത്രിയാണ് യുവാക്കളെ കുന്നുവഴിയിൽ നിന്ന് പിടികൂടിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
ഒഡിഷയിൽ നിന്ന് ട്രെയിനിൽ ആലുവയിൽ എത്തി അവിടെ നിന്ന് രണ്ട് ഓട്ടോറിക്ഷകളിലായി പെരുമ്പാവൂരിലേക്ക് വരുമ്പോഴാണ് പ്രതികൾ പിടിയിലായത്. പിടിക്കപ്പെടാതിരിക്കാനാണ് രണ്ട് ഓട്ടോറിക്ഷകൾ വിളിച്ചതെന്ന് പ്രതികൾ പറഞ്ഞു. ഒഡിഷയിൽ നിന്ന് കിലോയ്ക്ക് 5000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് 30,000 രൂപയ്ക്കാണ് ഇവിടെ വിൽക്കുന്നത്. കഞ്ചാവ് വിറ്റ് അന്നുതന്നെ ബംഗാളിലേക്ക് മടങ്ങുകയായിരുന്നു യുവാക്കളുടെ രീതി. എഎസ്പി ഹാർദിക് മീണ, ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ ജോജോ ജോർജ്, വിഷ്ണു മുരളി, എഎസ്ഐമാരായ പി എ അബ്ദുൽ മനാഫ്, പ്രദീപ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



