ഒഹായോ: ശനിയാഴ്ച വൈകുന്നേരം 5:30 ന് ഒഹായോയിലുള്ള ടോളിഡോയിൽ വേനൽക്കാല ഉത്സവത്തിനിടെയുണ്ടായ വെടിവെപ്പിൽ ചുരുങ്ങിയത് 12 പേർക്ക് പരിക്കേറ്റു. പരസ്പരം വെടിയുതിർത്ത രണ്ട് അക്രമികളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പരിക്കേറ്റവരിൽ 14 വയസ്സുകാരൻ മുതൽ 61 വയസ്സുള്ളയാൾ വരെ ഉൾപ്പെടുന്നു. ഇതിൽ ഭൂരിഭാഗവും ഇരുപതുകളിലുള്ള യുവാക്കളാണ്. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു.
ടോളിഡോയിലെ പ്രശസ്തമായ ‘ഓൾഡ് വെസ്റ്റ് എൻഡ് ഫെസ്റ്റിവലിന്’ സമീപമാണ് വെടിവെപ്പുണ്ടായത്. നൂറുകണക്കിന് ആളുകൾ ഈ സമയം സ്ഥലത്തുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷി മൊഴികളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സുരക്ഷയ്ക്കായി ഉത്സവ നഗരിയിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിരുന്നു.
വർഷങ്ങളായി സമാധാനപരമായി നടന്നുപോരുന്ന ജനപ്രിയ ഉത്സവത്തെ തകർക്കാൻ ശ്രമിച്ച അക്രമികളുടെ പ്രവർത്തനം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് ജോസഫ് ഹെഫെർനൻ പ്രതികരിച്ചു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ ഒഹായോ ഗവർണർ മൈക്ക് ഡിവിൻ, കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി.



