റോഡിന്റെ വക്കിലെ ഒരു ചെറിയ പാർക്ക്. ഉച്ചവെയിൽ പതുക്കെ മയങ്ങിത്തുടങ്ങുന്ന നേരം. ഒരു ചെറുപ്പക്കാരൻ ബെഞ്ചിൽ ചാഞ്ഞിരുന്ന് ഇയർഫോൺ തിരുകി പാട്ടുകേൾക്കുന്നു. അയാളുടെ ബാഗിൽ നിന്നും എന്തൊക്കെയോ എടുത്തുകഴിക്കുന്നുണ്ട്. പഴത്തൊലിയും ബിസ്ക്കറ്റ് കവറും വെള്ളക്കുപ്പിയും ഓരോന്നും ഒരു മടിയും കൂടാതെ, ചിന്തിക്കാതെ, തൊട്ടടുത്ത നിലത്തേക്ക്.
അൽപനേരം കൊണ്ട് അയാളിരുന്ന ബെഞ്ചിനടിയിൽ ഒരു ചെറിയ ചവറുകൂമ്പാരം ഉയർന്നു.
തൊട്ടടുത്ത ബെഞ്ചിൽ ഒരു മൂന്നാം ക്ലാസുകാരൻ പാഠപുസ്തകം വായിച്ചിരിക്കുന്നു. ഇടയ്ക്കിടെ കണ്ണ് ആ ചെറുപ്പക്കാരനിലേക്ക് ഊർന്നുപോകുന്നു. ഓരോ തവണ ചവറ് നിലത്ത് വീഴുമ്പോഴും ആ കൊച്ചുമനസ്സ് ഒന്ന് ഞെട്ടുന്നുണ്ട്. ഉള്ളിൽ എന്തോ ഒരു അസ്വസ്ഥത, ഒരു ചോദ്യം — ഇത് ശരിയാണോ?
കുറച്ചുകഴിഞ്ഞ് ആ കുട്ടി പുസ്തകം ബാഗിലേക്ക് തിരുകി, പതുക്കെ എണീറ്റ്, ആ ചെറുപ്പക്കാരന്റെ മുന്നിൽ ചെന്ന് നിന്നു. അയാൾ ഒന്നു നോക്കി — ഒരു കൊച്ചുകുട്ടി.
പിന്നെ അയാൾ ഇയർഫോണിലേക്ക് ശ്രദ്ധ തിരിച്ചു.
കുട്ടി നിലത്ത് ഇരുന്ന്, കൈകൊണ്ട്, അയാൾ വലിച്ചെറിഞ്ഞ ചവറുകൾ ശ്രദ്ധയോടെ പെറുക്കിയെടുക്കാൻ തുടങ്ങി.
അയാൾക്ക് അത് ഇഷ്ടപ്പെട്ടില്ല . “വേണ്ടെടാ. ആ തൂപ്പുകാരൻ വരും, അയാൾ വൃത്തിയാക്കട്ടെ. നീ എന്തിനാ കൈ അഴുക്കാക്കുന്നത്? വേഗം വീട്ടിൽ പൊയ്ക്കോ.”
ആ കുട്ടി ഒന്നും പറഞ്ഞില്ല. അയാളെ ഒരു നിമിഷം നിർവികാരമായി നോക്കി ആ നോട്ടത്തിൽ കോപമില്ല, പരിഭവമില്ല, ഭയവുമില്ല; ഉള്ളത് ഒരൊറ്റ നിശ്ചയദാർഢ്യം മാത്രം. പിന്നെ വീണ്ടും തന്റെ ജോലി തുടർന്നു. ഓരോ കഷ്ണവും പെറുക്കി, വേസ്റ്റ്ബിന്നിൽ കൊണ്ടിട്ടു.
അവൻ തിരിഞ്ഞ് നടക്കുമ്പോഴാണ് ആ കാൽപ്പെരുമാറ്റം കേട്ടത്. കുറച്ചകലെ ജോലിചെയ്യുകയായിരുന്ന തൂപ്പുകാരൻ ഇതെല്ലാം കണ്ടുകൊണ്ട് നടന്നുവന്നു. ആ കുഞ്ഞിന്റെ അടുത്തെത്തി, സ്നേഹത്തോടെ പറഞ്ഞു: “മോനേ, വാ. നമുക്ക് പോകാം.”
ആ ചെറുപ്പക്കാരന് ഒന്നും പറയാനുണ്ടായിരുന്നില്ല. ഒരു കൊച്ചുകുട്ടി, ഒരൊറ്റ പ്രവൃത്തി കൊണ്ട്, ഒരു മുതിർന്ന മനുഷ്യനെ നിശ്ശബ്ദനാക്കിയിരുന്നു.
ആ കുട്ടി അച്ഛന്റെ കൈ പിടിച്ചു. ഇരുവരും നടന്നകന്നു. ആ ചെറിയ കാലടിശബ്ദം അകലുംതോറും ആ ചെറുപ്പക്കാരന്റെ ഉള്ളിൽ എന്തോ ഒന്ന് കനത്തു.
ഈ ചെറിയ കഥ ഒരു ചോദ്യം ബാക്കിവെക്കുന്നു: ഒരു കുട്ടിയുടെ മനസ്സിൽ നാം വീഴ്ത്തുന്ന ഒരു വാക്ക്, ഒരു നോട്ടം, ഒരു പരിഹാസം — അത് എവിടെ എത്തുന്നു ?
“ഏഴാം ക്ലാസിൽ ഒരു ടീച്ചർ ക്ലാസ്സിൽ വച്ച് എന്നെ അപമാനിച്ചു. അറുപതാം വയസ്സിലും ഞാൻ അതോർക്കും, ഒരിക്കലും മറക്കില്ല” — ഇങ്ങനെ ഒരു വൃദ്ധൻ ഒരിക്കൽ ഒരു സദസ്സിൽ പറഞ്ഞുകേട്ടിട്ടുണ്ട്. പതിറ്റാണ്ടുകൾ കടന്നുപോയിട്ടും ആ വേദന ഉണങ്ങിയിരുന്നില്ല.
കുട്ടിക്കാലത്ത് കുതിരപ്പുറത്ത് കയറണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് കുതിരക്കാരൻ ശകാരിച്ചു എന്ന് ഒരു പ്രശസ്ത എഴുത്തുകാരൻ ഓർക്കുന്നുണ്ട്. “ഇന്നും ആ നിമിഷം മറക്കില്ല. പിന്നൊരിക്കലും ഞാൻ കുതിരപ്പുറത്ത് കയറിയില്ല” അപമാനം ഒരു കുട്ടിയുടെ ജീവിതത്തിൽ നിന്ന് ഒരു സ്വപ്നത്തെ എന്നേക്കുമായി മായ്ച്ചുകളഞ്ഞു.
മനഃശ്ശാസ്ത്രം പറയുന്നൊരു സത്യമുണ്ട്: ഒരു ബന്ധത്തിൽ ഉണ്ടാകുന്ന നൂറ് നല്ല
അനുഭവങ്ങളെക്കാൾ, കുട്ടിക്കാലത്ത് ചെറിയൊരു അപമാനം ആയിരിക്കും
മനസ്സിൻറെ ആഴത്തിലുള്ള ഓർമയിൽ ഒരു ആഘാതമായി തന്നെ നിൽക്കുന്നത് .
ഒരു കുട്ടിയെ പരസ്യമായി നാണം കെടുത്തുമ്പോൾ നാം ആ കുട്ടിയോട് മാത്രമല്ല, ആ ഭാവിയോട് കൂടി ദ്രോഹം ചെയ്യുകയാണ്.
എന്നിട്ടും ഈ കഥ ദുഃഖത്തിൽ അവസാനിക്കുന്നില്ല. ആ ഒൻപതുവയസ്സുകാരൻ ആ പാർക്കിൽ ചെയ്തത് ഒരൊറ്റ വാക്ക് പോലും ഉച്ചരിക്കാതെ, ഒരു പ്രസംഗവും നടത്താതെ ഒരു മുതിർന്ന മനുഷ്യന് ഏറ്റവും ആഴത്തിൽ ഒരു പാഠം ജീവിച്ചുകാണിക്കുകയായിരുന്നു. മുതിർന്നവർ മറന്നുതുടങ്ങുന്നത് ഓർമിപ്പിക്കാൻ പ്രകൃതി ഇടയ്ക്കിടെ കുട്ടികളെ അയയ്ക്കുന്നു ഗുരുക്കന്മാരായി, ദർപ്പണങ്ങളായി.
കുട്ടികളോട് നാം ചെയ്യേണ്ടതായി ഒരേ ഒരു കാര്യമേ ഉള്ളൂ എന്ന് തോന്നുന്നു: അവരെ അപമാനിക്കാതിരിക്കുക. ഇതിന് ഒരു ഡിഗ്രിയോ പ്രത്യേക കഴിവോ വേണ്ടതില്ല. ഒരൊറ്റ നിമിഷത്തെ ബോധം മതി. ഒരൊറ്റ വാക്ക് വിഴുങ്ങാനുള്ള ക്ഷമ മതി.
ഒരു കുട്ടി ഒരിക്കൽ ഒരു ചോദ്യം ചോദിക്കാൻ ധൈര്യം കാണിക്കുന്നു ആ ചോദ്യം പരിഹസിക്കപ്പെട്ടാൽ, അടുത്ത ചോദ്യം ഒരുപക്ഷേ ഒരിക്കലും ഉണ്ടാകില്ല. ആ ഉത്തരവാദിത്തം ചെറുതല്ല.
നമ്മൾ ഓരോരുത്തരും ഒരിക്കലെങ്കിലും ആ ബെഞ്ചിലെ ചെറുപ്പക്കാരനായിരുന്നിട്ടുണ്ടാകും — ആർക്കെങ്കിലും ഉണ്ടാക്കിയ ഒരു മുറിവ്, ഒരു അപമാനം, ആ നിമിഷം നമ്മുടെ ഓർമയിൽ ചെറിയൊരു തമാശ മാത്രമായിരിക്കും പക്ഷേ, ആ മറ്റൊരു മനസ്സിൽ — ആ “ഒരു നിമിഷം” ഒരു ജന്മം മുഴുവൻ ഒരു ഭാരമായി ചുമന്നേക്കാം.
ആ ഒൻപതുവയസ്സുകാരൻ ഇന്നും ആ ബെഞ്ചിൽ ഇരിക്കുന്നുണ്ട് — ഓരോ കുട്ടിയിലും, ഓരോ നിർവികാര നോട്ടത്തിലും. ചോദ്യം ഒന്നേയുള്ളൂ: ആ നോട്ടം നാം കണ്ടിട്ടുണ്ടോ?



