കൊല്ലം: പ്രാദേശിക വിലാസങ്ങളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിലായി.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി രമ്യ (27), ഇവരുടെ സുഹൃത്തായ ചിറയിൻകീഴ് സ്വദേശി ‘ഗോൾഡൻ സജിത്ത്’ എന്ന സജിത്ത് (30), കണ്ണനല്ലൂർ സ്വദേശി ഷമീർ(32) എന്നിവരെയാണ് ചിതറ പോലീസ് പിടികൂടിയത്. വിവിധ ജില്ലകളിലായി നിരവധി തട്ടിപ്പ് കേസുകളിൽ പ്രതികളായ ഇവർ സംസ്ഥാനത്തെ ഏറ്റവും വലിയ മുക്കുപണ്ട തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ അൽത്താഫിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ജനുവരിയിൽ സമാനമായ കേസിൽ ജാമ്യത്തിലിറങ്ങിയ രമ്യയുടെ നേതൃത്വത്തിലാണ് വീണ്ടും തട്ടിപ്പ് ആസൂത്രണം ചെയ്തത്. ചിതറ, കടയ്ക്കൽ മേഖലകളിലെ നാലോളം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് മുപ്പത് ലക്ഷം രൂപ ഇവർ തട്ടിയെടുത്തത്. തട്ടിപ്പ് നടത്താൻ ഉദ്ദേശിക്കുന്ന ധനകാര്യ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മേൽവിലാസം ഉപയോഗിച്ച് വ്യാജ ആധാർ കാർഡ് നിർമ്മിക്കുകയാണ് ഇവരുടെ ആദ്യ പടി. തുടര്ന്ന് ഈ വിലാസത്തില് സ്വര്ണം പണയം വെക്കാൻ എത്തും.
കഴിഞ്ഞദിവസം സജിത്ത് ചിതറയിലെ ഒരു സ്ഥാപനത്തിൽ പണയം വെക്കാനെത്തിയപ്പോഴാണ് തട്ടിപ്പിൻ്റെ ചുരുളഴിയുന്നത്. ചിതറയിൽ ഇവരുടെ മൊഴികളിലെ പരസ്പരവിരുദ്ധത ശ്രദ്ധിച്ച സ്ഥാപന ഉടമയ്ക്ക് സംശയം തോന്നിയതിനെ തുടർന്നാണ് തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.



