പത്തനംതിട്ട. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്. രാജ്യത്തെ മികച്ച സംരംഭങ്ങളെക്കുറിച്ചു കേന്ദ്രമന്ത്രി നിർമല സീതാരാമൻ സംസാരിക്കുന്ന വിഡിയോ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. പത്തനംതിട്ട കുമ്പനാട്ടിലെ രണ്ടു സംഭവങ്ങളിലായി മാത്രം 1.02 കോടി രൂപയാണ് നഷ്ടമായത്.
നിർമല സീതാരാമൻ പരാമർശിച്ച ചില സംരംഭങ്ങളിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയായി മടക്കിക്കിട്ടുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഇവയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്നും പണം നിക്ഷേപിക്കാനുള്ള ലിങ്കും ഒപ്പം നൽകും. ഇതു കണ്ടു ലിങ്കിൽ ക്ലിക് ചെയ്യുന്നതോടെ അക്കൗണ്ട് ആരംഭിച്ചു പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും. ഇത്തരത്തിൽ പണം നിക്ഷേപിച്ചവരാണ് തട്ടിപ്പിന് ഇരയായത്.
പണം നിക്ഷേപിച്ചതിനു പിന്നാലെ, ഇതിൻ്റെ സ്രോതസ്സിനെക്കുറിച്ച് ഐഡി, സിബിഐ തുടങ്ങിയ ഏജൻസികൾ അന്വേഷണം നടത്തുമെന്നും ഇതിലൂടെ കൂടുതൽ പണം വേണമെന്നും ആവശ്യപ്പെടും. ഈ വിവരം വീട്ടിലുള്ളവരോ ബാങ്കുകാരോ പൊലീസുകാരോ അറിയാൻ പാടില്ലെന്നു കർശനമായി വിലക്കുകയും ചെയ്യും. ഉത്തരേന്ത്യയിൽ നിന്നുള്ളവരാണു തട്ടിപ്പുകാരിൽ കൂടുതലും. ഇംഗ്ലീഷും ഹിന്ദിയുമാണ് സംസാരിക്കുന്നത്. വിഡിയോയുടെ അധികാരികത സംബന്ധിച്ചു പൊലീസ് സംശയം പ്രകടിപ്പിച്ചു.



