Friday, July 26, 2024
Homeസ്പെഷ്യൽഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ....

ഓർമ്മകളിൽ സുൽത്താൻ ഖാബൂസ് ബിൻ സൈദ് ….

അഫ്സൽ ബഷീർ തൃക്കോമല✍

2024 ജനുവരി 10 രാജ മാന്യ രാജ്യശ്രീ സുൽത്താൻ ഖാബൂസ് നാട് നീങ്ങിയിട്ട്
നാല് വര്ഷം .ലോകത്തിലെ ഭരണാധികാരികളിൽ തന്നെ തുടർച്ചയായി അഞ്ചു പതിറ്റാണ്ടു മികച്ച ഭരണ നിർവഹണം നടത്തിയ അപൂർവം ഭരണാധികാരികളിൽ ഒരാളായിരുന്നു സുൽത്താൻ ഖാബൂസ് ബിൻ സൈദ് .

1940 നവംബർ 18ന് സുൽത്താൻ സഈദ് ബിൻ തൈമൂർന്റെയും മസൂൺ അൽ മാഷനി റാണിയുടേയും മകനായി സലാലയിൽ ജനിച്ചു. സലാലയിലും ഇന്ത്യയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ലണ്ടനിൽനിന്ന് യുദ്ധതന്ത്രത്തിലും രാഷ്ട്രതന്ത്രത്തിലും ജർമനിയിൽനിന്ന് സൈനികസേവനത്തിലും യോഗ്യതകൾ നേടി.1970 ൽ ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിവന്നിരുന്ന ഒരു ആശുപത്രിയും മൂന്ന് സ്കൂളുകളും, വളരെ കുറച്ചു ടാര്‍ റോഡും മാത്രമായിരുന്നു ഒമാനിന്റെ അടിസ്ഥാന സൗകര്യം.

1970 ജുലായ് 23ന് ഒമാന്റെ ഭരണ സാരഥ്യം ഏറ്റെടുത്തുകൊണ്ട് സീബ് അന്താരാഷ്ട്ര വിമാനത്താവളവും സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും ഒരു വിദേശ കമ്പനിക്ക് കരാര്‍ നല്‍കിക്കൊണ്ട് ഒമാനിലെ ആദ്യ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ച അദ്ദേഹം പെട്രോളിയത്തിനു പുറമെ ക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോൺ, ജിപ്സം, സിലിക്കൺ,കോപ്പർ, ഗോൾഡ്, കൊബാൾട്ട്, ഇരുമ്പ് തുടങ്ങി ഒമാൻറെ ധാതു നിക്ഷേപങ്ങൾ കണ്ടെത്തി വ്യാവസായിക അടിസ്ഥാനത്തിൽ ഖനനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും ആകർഷകമായ വിനോദസഞ്ചാര മേഖലകൾ കണ്ടെത്തി അന്താരാഷ്‌ട്ര തലത്തിൽ അവതരിപ്പിക്കുകയും വിനോദ സഞ്ചാരികളെ ആകര്ഷിക്കത്തക്ക രീതിയിൽ തനതു ശൈലിയിൽ ചരിത്ര സ്മാരകങ്ങൾ പുനഃക്രമീകരിക്കുകയും വിനോദ സഞ്ചാര മേഖലകൾ പരിപോഷിപ്പിക്കുകയും ചെയ്തു. മാത്രമോ തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും പ്രാധാന്യം നൽകി എല്ലാ വിഭാഗം ആളുകളെയും മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി അതിനുമപ്പുറം ഏറ്റവും നിർദ്ധനനായ സ്വദേശിയുടെയും പ്രവാസിയുടെയും ഭാഗം ശ്രദ്ധിച്ചിരുന്ന ഭരണാധികാരി കൂടിയായിരുന്നു സുൽത്താൻ ഖാബൂസ് .

ഭരണ സാരഥ്യം ഏറ്റെടുക്കുമ്പോൾ രാജ്യത്തെ കേവലം മരുകാടായിരുന്ന ഒട്ടുമിക്ക പ്രദേശങ്ങളും ഇന്ന് ലോകത്തിലെ തന്നെ മികച്ച വാണിജ്യ നഗരങ്ങളാണ് . രാജ്യത്തെ ഓരോ പൗരനും പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കു പോലും രാജ്യത്തിന്റെ ഏതു ഭാഗത്തും എത്തിച്ചേരാൻ കഴിയുന്ന ആഗോള നിലവാരത്തിലുള്ള റോഡുകൾ ,ആരോഗ്യ രംഗങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ വരെ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതക്കനുസരിച്ചു സ്ഥാപിച്ചതും . വിദ്യാഭ്യാസം ,സാഹിത്യം,സാംസ്കാരികം , കായികം ,വിനോദ സഞ്ചാരം, കൃഷി ,സമുദ്ര സമ്പത് ,ഗതാഗതം , അങ്ങനെ സമസ്ത മേഖലകളും തുല്യ പ്രാധന്യത്തോടെ വികസിപ്പിച്ചു പ്രജാ തല്പരനായ ഭരണധികാരിയായി മാറാൻ കഴിഞ്ഞതാണ് സുൽത്താൻ ഖാബൂസ് ലോകത്തെ സ്വീകാര്യനായ ഭരണാധികാരി ആയി മാറിയത് .

ലോകത്തു തന്നെ ഏറ്റവും സമാധാനവും സൗഹൃദ അന്തരീക്ഷവുമുള്ള രാജ്യമാണ് ഒമാൻ . ആഗോള തലത്തിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള നിരവധി വിഷയങ്ങളിൽ സമാധാനത്തിന്റെ ദൂതുമായി ഒമാനും അതിന്റെ ഭരണാധികാരിയും എന്നുമുണ്ടായിരുന്നു എന്നത് പകൽ പോലെ സ്പഷ്ടമാണ്. ഒരു ജനതയെ പൂർണമായി സാംസ്കാരവും സഹിഷ്ണതയും വികസിതവും അതിലുപരി ആതിഥ്യ മര്യാദയും പഠിപ്പിച്ചു ലോകത്തിലെ മികച്ച സാമ്പത്തിക അടിത്തറയുള്ള രാജ്യമാക്കി മാറ്റുവാൻ കഴിഞ്ഞത് രാഷ്ട്രപിതാവ് കൂടിയായ സുൽത്താൻ ഖാബൂസ് എന്ന പകരം വയ്ക്കാനില്ലാത്ത ഭരണാധികാരിയുടെ ഇച്ഛാശക്തിയും ഭരണ നൈപുണ്യവും ആണെന്നതിൽ പക്ഷാന്തരമില്ല .

2019 ജനുവരി 10 നു നാടുനീങ്ങിയ അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ തന്നെ സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകേണ്ടിയിരുന്നു .എന്തായാലും മരണാന്തര ബഹുമതിയായെങ്കിലും സമാധാനത്തിനുള്ള നോബൽ സമ്മാനം ആ മാഹാനുഭാവന് ലഭിക്കും എന്ന പ്രതീക്ഷയോടെയും .കഴിഞ്ഞ രണ്ടു വർഷമായി ഒമാന്റെ ഭരണാധികാരിയായ സുൽത്താൻ ഹൈതം അൽ സൈദ് മഹത്തായ ഈ രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്തി ഇച്ഛാശക്തിയോടെ പ്രവർത്തിക്കുമ്പോൾ, ഇത്രയും കാലം മാതൃകയായി ലോകത്തിനു മുൻപിൽ ജ്വലിച്ചു നിന്ന രാജ്യത്തിന്റെ യശസ് വീണ്ടും വീണ്ടും ഉയർത്താൻ കഴിയും എന്ന പ്രതീക്ഷയും, ഒപ്പം ആ മഹാത്മാവിന്റെ ഓർമ്മകൾക്കു മുൻപിൽ ബാഷ്‌പാഞ്‌ജലിയും ……..

അഫ്സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments