നെടുമങ്ങാട് ഒന്നര വയസുകാരൻ്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതിയായ അഷ്‌കറിനെതിരെ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിക്കഴിഞ്ഞു. അഷ്കർ കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് അമ്മയും സഹോദരിയും വ്യക്തമാക്കി. ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നതിന് പോലും ഈ പിഞ്ചുകുഞ്ഞിനെ അഷ്കർ അതിക്രൂരമായി മർദ്ദിച്ചിരുന്നു.
കയ്യിൽ ചുള്ളിക്കമ്പുമായി കസേരയിലിരുന്നാണ് ഇയാൾ കുഞ്ഞിനെ ഭയപ്പെടുത്തി ആഹാരം കഴിപ്പിച്ചിരുന്നത്. പ്രതിയുടെ മർദ്ദനം സഹിക്കവയ്യാതെ ഇയാളുടെ അമ്മയും അമ്മൂമ്മയും പലതവണ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കുഞ്ഞിനെ അഷ്കർ ചവിട്ടുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നു.
മർദ്ദനമേറ്റ് കുഞ്ഞിന്റെ കൈ ഒടിഞ്ഞിട്ടുപോലും ആശുപത്രിയിലെത്തിക്കാൻ അഷ്കർ തയ്യാറായില്ല എന്ന ഞെട്ടിക്കുന്ന വിവരവും സഹോദരി പങ്കുവെച്ചു. കൈയ്ക്ക് നീരുണ്ടെന്ന് കണ്ടപ്പോൾ ചോദിച്ചവരോട് സൈക്കിളിൽ നിന്ന് വീണതാണെന്ന കള്ളമാണ് ഇയാൾ പറഞ്ഞത്. ഒരു കൈയിലെ നീര് അടുത്ത ദിവസം രണ്ടാമത്തെ കൈയിലേക്കും വ്യാപിച്ചു. കുട്ടി കരച്ചിൽ നിർത്താതിരുന്നിട്ടും ഒരാഴ്ചയോളമാണ് ചികിത്സ നൽകാതെ പിഞ്ചുകുഞ്ഞിനെ വീട്ടിൽ പാർപ്പിച്ചത്. കുഞ്ഞിന്റെ അമ്മയായ അഖിലയും ഇക്കാര്യത്തിൽ താല്പര്യം കാണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
ഒടുവിൽ കൈ തൊടുമ്പോൾ പോലും കുഞ്ഞ് വേദനകൊണ്ട് പുളയുന്ന അവസ്ഥയായപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ ഇയാൾ തയ്യാറായത്. സ്വന്തം കുടുംബാംഗങ്ങളുടെ തന്നെ മൊഴി പുറത്തുവന്ന സാഹചര്യത്തിൽ പ്രതി അഷ്കറിനെതിരെ കൂടുതൽ തെളിവെടുപ്പുകളിലേക്ക് കടക്കാനൊരുങ്ങുകയാണ് നെടുമങ്ങാട് പോലീസ്.



