അലബാമ: അലബാമയിൽ തീവ്രപരിചരണവും പ്രത്യേക പരിചരണവും ആവശ്യമായിരുന്ന 17 മാസം പ്രായമുള്ള മകനെ ഫീഡിങ് ട്യൂബിലൂടെ മാരകമായ ദ്രാവകം നൽകി അമ്മ കൊലപ്പെടുത്തിയതായി പോലീസ്. കേസിൽ 22-കാരിയായ കെയ്റ്റ്‌ലിൻ ഡൊമിനിക്ക് എന്ന യുവതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
സാരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന പാട്രിക് എന്ന കുഞ്ഞിന് ഭക്ഷണ ഉപ്പും മറ്റൊരു ദ്രാവകവും കലർത്തിയ മിശ്രിതമാണ് നൽകിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു.കേസിന്റെ പ്രാഥമിക കോടതി വാദം ജൂൺ 9-ന് നടക്കും.
യുവതി നൽകിയ ദ്രാവകം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അടുത്ത ദിവസം പുലർച്ചെ മരണപ്പെടുകയായിരുന്നു. ലാബ് പരിശോധനാ ഫലങ്ങളിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവതി പരസ്പരവിരുദ്ധമായ മറുപടികളാണ് നൽകിയതെന്നും, ഒടുവിൽ കുഞ്ഞിന് ദ്രാവകം നൽകിയ കാര്യം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
“ഇത് കുഞ്ഞിന് ദോഷം ചെയ്യുമെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നുവെന്നാണ് കരുതുന്നത്.” – അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി തെരേസ ഹെയ്ൻസ് പ്രതികരിച്ചു.
മനഃപൂർവമല്ലാത്ത നരഹത്യ, കടുത്ത ശിശു പീഡനം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ 75,000 ഡോളർ ബോണ്ടിൽ താൽക്കാലികമായി ജാമ്യത്തിലിറങ്ങിയ യുവതിയെ ജി.പി.എസ് നിരീക്ഷണത്തോടെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി സമ്പർക്കം പുലർത്തുന്നതിനും വിലക്കുണ്ട്.



