ദേശീയ രാഷ്ട്രീയത്തിൽ നിർണ്ണായകമായേക്കാവുന്ന തീരുമാനങ്ങളുമായി പാർലമെന്റിന്റെ മൂന്നു ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ, മണ്ഡല പുനർനിർണ്ണയം എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകൾ കേന്ദ്രസർക്കാർ സഭയിൽ അവതരിപ്പിക്കും.
2029-ലെ പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വനിതാ സംവരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നിയമഭേദഗതി ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.
ബിൽ പാസായാൽ ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് (33%) സീറ്റുകൾ വനിതകൾക്കായി നീക്കിവെക്കും.
സഭയുടെ അംഗബലം കൂടുന്നതോടെ വനിതാ അംഗങ്ങളുടെ എണ്ണം 284 വരെയായി ഉയരും.
റോട്ടേഷൻ വ്യവസ്ഥയിൽ നടപ്പിലാക്കുന്ന സംവരണം ആദ്യഘട്ടത്തിൽ 15 വർഷത്തേക്കായിരിക്കും.
ബില്ലിന്മേൽ ലോക്സഭയിൽ 18 മണിക്കൂറും രാജ്യസഭയിൽ 16 മണിക്കൂറും ചർച്ച നിശ്ചയിച്ചിട്ടുണ്ട്.
മണ്ഡല പുനർനിർണ്ണയത്തിലൂടെ ലോക്സഭയുടെ അംഗബലം നിലവിലെ 543-ൽ നിന്ന് 850 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ബില്ല് പാസാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ഇതിൽ 815 സീറ്റുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും.
ജനസംഖ്യാ വർധനവിന് ആനുപാതികമായി മണ്ഡല അതിർത്തികൾ പുനർനിർണ്ണയിക്കുന്ന ഈ നടപടി 2011-ലെ സെൻസസ് അടിസ്ഥാനമാക്കിയായിരിക്കും നടപ്പിലാക്കുക.
1971-ലെ സെൻസസ് പ്രകാരമുള്ള നിലവിലെ സീറ്റ് ഘടനയിലാണ് ഇതോടെ വിപ്ലവകരമായ മാറ്റം വരുന്നത്.
പ്രത്യേക സമ്മേളനത്തിൽ മൂന്ന് പ്രധാന ഭേദഗതി ബില്ലുകളാണ് സർക്കാർ കൊണ്ടുവരുന്നത്:
131-ാം ഭരണഘടനാ ഭേദഗതി ബിൽ
ഡിലിമിറ്റേഷൻ (മണ്ഡല പുനർനിർണ്ണയ) ബിൽ
കേന്ദ്രഭരണ പ്രദേശ ഭേദഗതി ബിൽ
അതേസമയം സർക്കാർ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു.
മണ്ഡല പുനർനിർണ്ണയം വഴി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ബി.ജെ.പിയുടെ തന്ത്രമാണ് ഇതിന് പിന്നിലെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ ആരോപിച്ചു.
വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നിലവിലെ 543 സീറ്റുകളിൽ തന്നെ അത് നടപ്പാക്കണമെന്നും2026-ന് ശേഷമുള്ള സെൻസസിനായി കാത്തുനിൽക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സെൻസസ് നടപടികൾ പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ മണ്ഡല പുനർനിർണ്ണയം വേഗത്തിലാക്കി വനിതാ സംവരണം ഉടൻ നടപ്പിലാക്കാനാണ് സർക്കാരിന്റെ നീക്കം.
സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ഈ ഭരണഘടനാ ഭേദഗതികൾ പാസാക്കാൻ സാധിക്കൂ.



