തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ വിതരണം പൂർണ്ണമായും താളംതെറ്റിയതിനെ തുടർന്ന് രണ്ട് മാസത്തെ ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച് നൽകാനുള്ള പദ്ധതി ഭക്ഷ്യവകുപ്പ് ഉപേക്ഷിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലെ റേഷൻ ഒന്നിച്ച് വിതരണം ചെയ്യാൻ ആദ്യം ഏപ്രിലിൽ സൗകര്യമൊരുക്കുകയും പിന്നീട് മെയ് മാസത്തിലേക്ക് നീട്ടുകയും ചെയ്തിരുന്നു. എന്നാൽ സപ്ലൈകോ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലേക്ക് കൃത്യസമയത്ത് ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്നതിൽ ഉണ്ടായ ഗുരുതരമായ വീഴ്ചയെ തുടർന്നാണ് ഇപ്പോൾ ഈ ജനപ്രിയ പദ്ധതി സർക്കാർ പിൻവലിച്ചത്.
മേയിലെ റേഷൻ 87 ശതമാനം കാർഡ് ഉടമകളാണ് വാങ്ങിയത്. പശ്‌ചിമേഷ്യൻ സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ മൂന്നുമാസംവരെ ഭക്ഷ്യധാന്യം നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
അതിനിടെ നീല കാർഡുകാർക്കുള്ള അധിക അരിയും റദ്ദാക്കി. ഏപ്രിലിൽ 10.90 രൂപ നിരക്കിൽ രണ്ടുകിലോ അരിയും മേയിൽ മൂന്നുകിലോ അരിയും അധികമായി നൽകിയിരുന്നു. അതാണ് സംസ്ഥാന സർക്കാർ വിലക്കിയത്. എൽഡിഎഫ് സർക്കാർ സപ്ലൈകോ വഴി 25 രൂപ നിരക്കിൽ 20 കിലോ നൽകി വന്ന ജനപ്രിയ അരിക്കും യുഡിഎഫ് വില കൂട്ടിയിരുന്നു. കിലോയ്‌ക്ക് രണ്ടുരൂപയാണ് വർധിപ്പിച്ചത്. ജൂണിലെ റേഷൻ വിതരണം ചൊവ്വാഴ്‌ച ആരംഭിക്കും.



