ദുബായ് : എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമെത്തിയ ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് ഇന്ന് ആദ്യ പോരാട്ടം. അയൽക്കാരായ ബംഗ്ലാദേശുമായാണ് കളി. ദുബായ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ പകൽ 2.30നാണ് മത്സരം.
ടൂർണമെന്റ് നടക്കുന്ന പാകിസ്ഥാനിലേക്ക് പോകാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഇന്ത്യയുടെ കളികളെല്ലാം ദുബായിലാണ്.
വേഗംകുറഞ്ഞ ദുബായ് പിച്ചിൽ സ്‌പിന്നർമാരായിരിക്കും കളിഗതി തീരുമാനിക്കുക. സ്‌പിൻ നിരയാകുമെന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ സൂചന നൽകിയിരുന്നു. പരിചയസമ്പന്നരും യുവനിരയും ഒരുപോലെ അണിനിരക്കുന്ന ബംഗ്ലാദേശ് അപകടകാരികളാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ സമ്പൂർണ ജയവുമായാണ് ഇന്ത്യയുടെ ഒരുക്കം. സെഞ്ചുറി നേടി രോഹിതും അർധസെഞ്ചുറി കുറിച്ച വിരാട് കോഹ്‌ലിയും ചാമ്പ്യൻസ് ട്രോഫിക്കുള്ള ഒരുക്കം മികച്ചതാക്കി. ഏകദിന ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരൻ ശുഭ്‌മാൻ ഗിൽ ബംഗ്ലാദേശ് ബൗളർമാർക്ക് വലിയ വെല്ലുവിളി ഉയർത്തും. ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തിയ ശ്രേയസ് അയ്യരും മികച്ച കളിയാണ് പുറത്തെടുക്കുന്നത്. വിക്കറ്റ് കീപ്പർ കെ എൽ രാഹുൽ, ഓൾ റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജവരെ നീളുന്നതാണ് ബാറ്റിങ് നിര.
അതേസമയം, രണ്ടാംവിക്കറ്റ് കീപ്പറായി ടീമിലുള്ള ഋഷഭ് പന്തിനെ ബാറ്ററായെങ്കിലും ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്.
സ്‌പിന്നർമാരിൽ ജഡേജയ്‌ക്കും അക്‌സറിനുമൊപ്പം കുൽദീപ് യാദവുംകൂടി ചേരും. പരിക്കിനുശേഷം കളത്തിൽ തിരിച്ചെത്തിയ പേസർ മുഹമ്മദ് ഷമിയുടെ വേഗം അൽപ്പം കുറഞ്ഞിട്ടുണ്ട്. എങ്കിലും ഷമിയായിരിക്കും പേസ് നിരയെ നയിക്കുക. അർഷ്‌ദീപ് സിങ് ആയിരിക്കും രണ്ടാമൻ.
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അർഷ്‌ദീപ് സിങ്.
ബംഗ്ലാദേശ്; തൻസിദ് ഹസൻ, സൗമ്യ സർക്കാർ, നജ്‌മുൾ ഹുസൈൻ ഷാന്റോ, തൗഹിദ് ഹൃദോയ്, മുഷ്‌ഫിക്കർ റഹീം, മഹ്‌മദുള്ള, മെഹിദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, ടസ്‌കിൻ അഹമ്മദ്, നഹീദ് റാണ, മുസ്‌താഫിസുർ റഹ്‌മാൻ.”



