വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കാസർഗോഡ് കൂഡ്ലു ശിവകൃഷ്ണ നഗറിലെ ശ്രീ ദുർഗ്ഗാ ഹൗസില്‍ ബി.രാമമൂർത്തിയെയാണ് (75) വീട്ടിനകത്ത് സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ ശശികല ഒരു വർഷം മുമ്പ് മരിച്ചതിന് ശേഷം രാമമൂർത്തി വീട്ടില്‍ തനിച്ചാണ് താമസിച്ചിരുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്കും ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 10.30-നും ഇടയിലായിരിക്കാം മരണം സംഭവിച്ചതെന്ന് കരുതുന്നു. വ്യാഴാഴ്ച വോട്ട് ചെയ്ത് വീട്ടിലെത്തിയ ശേഷം രാമമൂർത്തിയെ ആരും പുറത്തു കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയും കാണാതിരുന്നതിനെ തുടർന്ന് സമീപവാസികള്‍ പരിശോധിച്ചപ്പോഴാണ് വീടിനകത്തെ സോഫയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
വീട്ടുവാതില്‍ ചാരിയ നിലയിലായിരുന്നുവെങ്കിലും പൂട്ടിയിരുന്നില്ല.
മൃതദേഹത്തിനടുത്ത് ചെറിയ തോതില്‍ രക്തക്കറകള്‍ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇവ എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമായിട്ടില്ല. രാമമൂർത്തിയുടെ മകളുടെ ഭർത്താവ് നല്‍കിയ പരാതിയെ തുടർന്ന് കാസർകോട് ടൗണ്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഹൃദയാഘാതം മൂലമായിരിക്കാം മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.



