ഓൺലൈൻ ചൂതാട്ടത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിയായ ദിഷാർ ഖാൻ (42) ആണ് കൊല്ലപ്പെട്ടത്. ഓൺലൈൻ ഗെയിമിൽ 30,000 രൂപ ജയിച്ചതിനെത്തുടർന്ന് കളിയിൽ കള്ളത്തരം കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂര കൊലപാതകം. ഗുജറാത്തിലെ നവസാരിയിൽ ആയിരുന്നു സംഭവം.
നവസാരിയിലെ സിസോദര ഗ്രാമത്തിൽ ഏപ്രിൽ അഞ്ചിനാണ് മർദ്ദനം നടന്നത്.. മുംബൈയിൽ ആയിരുന്ന ദിഷാർ ഖാൻ സുഹൃത്തുക്കളായ മുഹമ്മദ് നാസിം മുല്ല, പർവേസ് മുൾട്ടാനി എന്നിവരുടെ ക്ഷണമനുസരിച്ചാണ് ഗുജറാത്തിൽ എത്തിയത്. അവിടെയുള്ള പ്രാദേശിക യുവാക്കൾക്കൊപ്പം ഇവർ ഓൺലൈൻ ചൂതാട്ടം കളിച്ചു. കളിയിൽ ഖാൻ 30,000 രൂപ വിജയിച്ചതോടെ ആണ് തർക്കം ഉടലെടുത്തത്.
ഖാൻ കള്ളത്തരം കാണിച്ചുവെന്ന് ആരോപിച്ച പ്രതികൾ അദ്ദേഹത്തെ മരത്തിൽ തലകീഴായി കെട്ടിയിടുകയും വടികളും ബെൽറ്റും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെ പ്രതികൾ ഭീഷണിപ്പെടുത്തി. പരിക്കേറ്റ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കളെ നവസാരി പോലീസ് അറസ്റ്റ് ചെയ്തു. മന്ഥൻ ബോറാഡ്, ഭൗതിക് പ്രജാപതി, അശോക് പാഞ്ചാൽ, ജിഗോ പട്ടേൽ, പ്രതീക് ഹൽപതി, കെവിൻ പട്ടേൽ എന്നിവരാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 103 (1) (കൊലപാതകം), 191 (കലാപം) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കളിയിൽ ജയിച്ച 30,000 രൂപ ഖാന്റെ സുഹൃത്തായ മുല്ല പിന്നീട് പ്രതികളിൽ ഒരാൾക്ക് തിരികെ നൽകിയതായും പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.



