വിശുദ്ധനായ കാലിസ്റ്റസ് ഒന്നാമന്‍
—————————————————
ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടിൽ ക്രിസ്ത്യാനി ആയ ഒരു അടിമയുടെ മകനായിട്ടാണ് വിശുദ്ധ കാലിസ്റ്റസിന്റെ ജനനം. കാർപോഫോറസ് എന്ന ക്രിസ്തുമത വിശ്വാസിയുടെ അടിമയായിരുന്നു കാലിസ്റ്റസ്. ഒരു ക്രിസ്തുമത ധനകാര്യ സ്ഥാപനത്തിന്റെ മേൽനോട്ടക്കാരനായി നിയമിതനായ ഇദ്ദേഹം സ്ഥാപനം പരാജയപ്പെട്ടതിനെ തുടർന്ന് നഗരം വിട്ട് ഒളിച്ചോടി. എന്നാൽ അധികം താമസിയാതെ പിടിക്കപ്പെടുകയും ഈയം ഖനനം ചെയ്യുന്ന ഖനിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് മോചന ദ്രവ്യം നൽകി മോചിപ്പിക്കപ്പെട്ട അദ്ദേഹം റോമിലേക്ക് തിരികെ വന്നു.
സെഫിറിനൂസ് മാര്‍പാപ്പാ അദ്ദേഹത്തെ പള്ളിവക സ്വത്തുക്കൾ നോക്കി നടത്തുക കൂടാതെ റോമിലെ പുരാതനവും പ്രശസ്തവുമായ അപ്പിയൻ വീഥിയിലെ സെമിത്തേരിയിലെ ഭൂഗർഭ കല്ലറകളിൽ രക്തസാക്ഷികളുടെ ശവസംസ്കാരത്തിനു നേതൃത്വം നൽകുക തുടങ്ങിയ ജോലികൾ ഏൽപ്പിച്ചു. ഈ കല്ലറകൾ ഇപ്പോഴും വിശുദ്ധ കാലിസ്റ്റസിന്റെ സെമിത്തേരി എന്നാണറിയപ്പെടുന്നത്.

പതിനെട്ട് വർഷങ്ങൾക്ക് ശേഷം 217-ൽ സെഫിറിനൂസ് പാപ്പാക്ക് ശേഷമുള്ള അടുത്ത മാർപാപ്പായായി വിശുദ്ധൻ സ്ഥാനമേറ്റു. അനുതപിക്കുന്ന പാപികളോടുള്ള സഭയുടെ കാഴ്ച്ചപാടിൽ പാപ്പാ എന്ന നിലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. അനുതപിക്കുന്ന പാപികളെ അദ്ദേഹം പള്ളിയിലേക്ക് സ്വാഗതം ചെയ്തു. ‘ത്രിയേക ദൈവം’ എന്ന സഭയുടെ വിശ്വാസത്തിനെതിരായ ‘അഡോപ്ഷനിസം’, ‘മോഡലിസം’ തുടങ്ങിയ വിശ്വാസ രീതികളിൽ നിന്നും സഭയെയും വിശ്വാസത്തെയും കാത്തു രക്ഷിച്ചു.
വിശുദ്ധന്റെ ഇത്തരം പ്രവർത്തനങ്ങളിൽ വിയോജിപ്പുള്ളവരുടെ പ്രേരണ നിമിത്തം അലക്സാണ്ടർ സെവേറൂസിന്റെ ഭരണകാലത്ത് ഇദ്ദേഹം തടവിലാക്കപ്പെട്ടു. നിരന്തരം പട്ടിണിക്കിടുക, ചമ്മട്ടി കൊണ്ടടിക്കുക തുടങ്ങിയ ക്രൂര പീഡനങ്ങൾക്കദ്ദേഹം തടവിൽ വിധേയനായി. അവസാനം വിശുദ്ധനെ ഒരു ജനലിലൂടെ തല കീഴായി ആഴമുള്ള കിണറ്റിലേക്കെറിഞ്ഞു കൊന്നു. 223-ൽ ആണ് വിശുദ്ധ കാലിസ്റ്റസ് രക്തസാക്ഷിത്വം വരിച്ചത്.
ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയ ‘അസ്റ്റീരിയസ്’ എന്ന വൈദികനെ, അലക്‌സാണ്ടർ സെവേറൂസ് പിടികൂടുകയും ഒരു പാലത്തിൽനിന്ന് ‘ടൈബെർ’ നദിയിലേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തുകയും ചെയ്തു. ആഗോള കത്തോലിക്കാ സഭ ഒക്ടോബർ 14-ന് ആണ് വിശുദ്ധ കാലിസ്റ്റസിന്റെ ഓർമ്മതിരുന്നാൾ ആഘോഷിക്കുന്നത്.




🙏🙏🙏