കൊച്ചി: സിനിമാ നിർമാതാവ് ആന്റണി പെരുമ്പാവൂരിന് കാരണം കാണിക്കൽ നോട്ടിസ് നല്‍കി ഫിലിം ചേംബർ. ആന്റണി പെരുമ്പാവൂരിന്റെ പ്രസ്താവന ശരിയായില്ലെന്നും ജി സുരേഷ് കുമാറിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കണമെന്നുമാണ് നോട്ടിസിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഏഴുദിവസത്തിനം എഫ് ബി പോസ്റ്റ് പിൻവലിച്ച് നോട്ടിസിന് മറുപടി നൽകിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും നോട്ടിസില്‍ സൂചിപ്പിച്ചിട്ടുണ്ട്.
താരങ്ങൾ സിനിമയ്ക്ക് അവിഭാജ്യ ഘടകമല്ലെന്നും ഫിലിം ചേംബർ വ്യക്തമാക്കി. ആന്റണി പെരുമ്പാവൂരുമായി സമവായത്തിനില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ അറിയിച്ചു. സിനിമാ സമരത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് താരസംഘടനയായ അമ്മയും നിലപാടെടുത്തിട്ടുണ്ട്.ജി സുരേഷ് കുമാർ സംസാരിച്ചത് സിനിമയ്ക്ക് വേണ്ടിയാണെന്നും ആന്റണി പെരുമ്പാവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശരിയായ നടപടിയായി കാണുന്നില്ലെന്നും ഫിലിം ചേംബർ വിലയിരുത്തി. വിയോജിപ്പുകൾ സംഘടനയോടാണ് പറയേണ്ടത്. ഒരാഴ്ചയ്‌ക്കകം പോസ്റ്റ് പിൻവലിച്ച് വിശദീകരണം നൽകാൻ ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി ആർ ജേക്കബ് പറഞ്ഞു.
സർക്കാർ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കൾ പ്രഖ്യാപിച്ച സമരത്തോട് ഫിലിം ചേംബർ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സിനിമയിൽ ഒരു താരവും അവിഭാജ്യഘടകമല്ല. അതിനാൽ പ്രതിഫലം കുറയ്ക്കുന്ന കാര്യങ്ങൾ അവർക്ക് തീരുമാനം എടുക്കാം. ഒടിടിക്കും സാറ്റ്ലൈറ്റിനും മൂല്യം കുറഞ്ഞതുകൊണ്ട് താരങ്ങളുടെ പുറകേ പോകേണ്ട ആവശ്യമില്ലെന്നും ഫിലിം ചേംബർ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആന്റ്ണി പെരുമ്പാവൂരിന്റെ പോസ്റ്റ് തെറ്റാണെന്നും സമവായത്തിനുള്ള സാധ്യത ഇല്ലെന്നും നിർമാതാവ് സുരേഷ് കുമാർ പറഞ്ഞു.
സിനിമാ സമരത്തിനെ പിന്തുണയ്‌ക്കേണ്ട ആവശ്യമില്ലെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു. അഭിനേതാക്കളുടെ പ്രതിഫലം കുറയ്‌ക്കുന്ന കാര്യത്തിൽ തുറന്ന ചർച്ചയ്‌ക്ക് തയാറാണ്. നിർമാതാക്കളുടെ സംഘടന വക്കീൽ നോട്ടീസ് അയച്ച സംഭവത്തിൽ അഡ്‌ഹോക് കമ്മിറ്റി അംഗം ജയൻ ചേർത്തലയ്‌ക്ക് നിയമസഹായം നൽകുവാനും സംഘടന തീരുമാനിച്ചു.



