മോഡൽ ട്വിഷ ശർമയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മായിയമ്മയും മുൻ ജഡ്ജിയുമായ ഗിരിബാല സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഹൈക്കോടതി ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് വ്യാഴാഴ്ച ഭോപ്പാലില്‍ വെച്ച് സിബിഐ ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ഗിരിബാലയുടെ മകനും ട്വിഷയുടെ ഭർത്താവുമായ സമർത്ഥ് സിംഗ് കഴിഞ്ഞ ആഴ്ച കോടതിയില്‍ കീഴടങ്ങിയിരുന്നു.
മേയ് 12-നാണ് ത്വിഷ ശർമയെ ഭർതൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേയ് 15-ന് ഭോപ്പാല്‍ അഡീഷണല്‍ സെഷൻസ് കോടതി ഗിരിബാലയ്ക്ക് അനുവദിച്ച ഇടക്കാല ആശ്വാസം റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് ഹൈക്കോടതി നടപടി. ത്വിഷയുടെ ശരീരത്തില്‍ മരണത്തിന് തൊട്ടുമുമ്പുണ്ടായ ഏഴോളം പരിക്കുകളുണ്ടായിരുന്നുവെന്നും, ഇത് ഗുരുതരമായ കുറ്റകൃത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്നും സിബിഐ ഏറ്റെടുത്തത്. സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് സിബിഐ എഫ്‌ഐആർ റീ-രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹം കഴിഞ്ഞ് പെണ്‍കുട്ടി ഭർതൃഗൃഹത്തിലേക്ക് പോകുന്ന സമയത്ത് ഗിരിബാല രണ്ട് ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടിയുടെ വീട്ടുകാർ ഇത് നല്‍കിയിരുന്നതായും സിബിഐ എഫ്‌ഐആറില്‍ പറയുന്നു.



