മുംബൈ: രാജ്യത്ത് നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് (പോളിമർ) നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നോട്ട് അച്ചടിയുടെ വർദ്ധിച്ചുവരുന്ന ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിലിറക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റ് ആർബിഐ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ആർബിഐയുടെ വാർഷിക റിപ്പോർട്ട് പ്രകാരം നോട്ട് അച്ചടി ചിലവിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ടുകളുടെ ആവശ്യകത ഉയർന്നതിനെ തുടർന്ന് കറൻസി അച്ചടി ചിലവ് മുൻവർഷത്തെ 5,101.4 കോടി രൂപയിൽ നിന്ന് ഉയർന്ന നിരക്കിലേക്ക് എത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പെട്ടെന്ന് കേടുപാടുകൾ സംഭവിക്കുന്ന പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് നോട്ടുകൾ പ്രചാരത്തിലാക്കാൻ ആർബിഐ ഒരുങ്ങുന്നത്. വിപണിയിൽ നിന്ന് വലിയ തോതിൽ പഴകിയ നോട്ടുകൾ പിൻവലിക്കേണ്ടി വരുന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിൽ 500 രൂപയുടെയും 100 രൂപയുടെയും നോട്ടുകളാണ് ഏറ്റവും കൂടുതൽ നശിപ്പിക്കപ്പെടുന്നത്.
എന്താണ് പോളിമർ നോട്ടുകൾ?
സിന്തറ്റിക് പോളിമർ ഉപയോഗിച്ചാണ് പ്ലാസ്റ്റിക് നോട്ടുകൾ നിർമ്മിക്കുന്നത്. വെള്ളം, അഴുക്ക്, കീറൽ എന്നിവയെ പ്രതിരോധിക്കാൻ ശേഷിയുള്ള ഇവ പേപ്പർ നോട്ടുകളേക്കാൾ കൂടുതൽ കാലം ഈടുനിൽക്കും. പേപ്പർ നോട്ടുകളേക്കാൾ 2.5 മടങ്ങ് അധികം ആയുസ്സ് ഇവയ്ക്കുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മാത്രമല്ല, സുതാര്യമായ പ്ലാസ്റ്റിക് വിൻഡോകൾ, പ്രത്യേക ആംഗിളുകളിൽ മാത്രം കാണാൻ കഴിയുന്ന മെറ്റൽ ഫിലിമുകൾ, അൾട്രാവയലറ്റ് വെളിച്ചത്തിൽ മാത്രം തെളിയുന്ന ഫ്ലൂറസെന്റ് സംയുക്തങ്ങൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഉള്ളതിനാൽ പ്ലാസ്റ്റിക് നോട്ടുകൾ എളുപ്പത്തിൽ വ്യാജമായി നിർമ്മിക്കാൻ സാധിക്കില്ല.
1988-ൽ ഓസ്‌ട്രേലിയയിലാണ് ലോകത്താദ്യമായി പോളിമർ നോട്ടുകൾ അവതരിപ്പിച്ചത്. നിലവിൽ കാനഡ, ഫിജി, ന്യൂസിലാൻഡ്, വിയറ്റ്‌നാം, റൊമാനിയ ഉൾപ്പെടെ നാൽപ്പത്തിയഞ്ചിലധികം രാജ്യങ്ങൾ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. പേപ്പർ നോട്ടുകൾ നശിക്കുമ്പോൾ അവ മണ്ണടിയുകയാണ് പതിവ്. എന്നാൽ പ്ലാസ്റ്റിക് നോട്ടുകൾ ഉപയോഗശൂന്യമാകുമ്പോൾ അവ ചെറുകഷ്ണങ്ങളാക്കി നുറുക്കി, പ്രത്യേക പെല്ലറ്റുകളാക്കി മാറ്റി ഫർണിച്ചറുകൾ ഉൾപ്പെടെയുള്ള നിത്യോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി പുനരുപയോഗിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.



