കാട്ടാന ആക്രമണത്തിൽ ആദിവാസിക്ക് ദാരുണാന്ത്യം. പുഷ്പാകരനാണ് മരിച്ചത്. മലയാറ്റൂരിനു സമീപം പൊങ്ങിൻചുവടാണ് സംഭവം. വനവിഭവം ശേഖരിക്കാൻ പോകവേയാണ് കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, നേരത്തെ കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മെയ് 14ന് ആണ് പാലക്കാട് മലമ്പുഴയിലെ വെള്ളരിത്താം പൊറ്റ കോളനിയിലെ ചന്ദ്രൻ കൊല്ലപ്പെടുന്നത്. കനത്ത ചൂട് കാരണം വീടിന് സമീപത്തുള്ള പ്രദേശത്ത് കിടന്നുറങ്ങുകയായിരുന്നു ചന്ദ്രൻ. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വനംവകുപ്പിന്റെ കെടുകാര്യസ്ഥതയാണ് മരണത്തിന് കാരണമെന്ന് മലമ്പുഴ പഞ്ചായത്ത് പറഞ്ഞിരുന്നു.
മലമ്പുഴ താലൂക്ക് ആശൂപത്രിയിലെ അറ്റൻഡറായ ചന്ദ്രനെന്ന 56 വയസുകാരനാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കനത്ത ചൂട് കാരണം രാത്രി വീടിന് 50 മീറ്റർ മാറി തുറസായ സ്ഥലത്ത് പായ വിരിച്ച് കിടന്നുറങ്ങുകയായിരുന്നു. പുലർച്ചെയോടെ എത്തിയ കാട്ടാന ഉറങ്ങി കിടന്നവരെ ആക്രമിച്ചു.



