യാത്രയുടെ നാലാം ദിനം രാത്രി വൈകി ഹരിദ്വാറിലെത്തിയപ്പോൾ ലഭിച്ച ആ ശാന്തത, തുടർന്നുള്ള രണ്ടു ദിവസങ്ങളിലെ ആത്മീയമായ ഉണർവ്വിനുള്ള തുടക്കമായിരുന്നു. ഭാരതീയ സംസ്കാരത്തിന്റെ ജീവനാഡിയായ ഗംഗാതടത്തിൽ, ഭക്തിയും വിശ്വാസവും ഒത്തുചേർന്ന അവിസ്മരണീയമായ അനുഭവങ്ങളിലൂടെയായിരുന്നു അഞ്ചും ആറും ദിനങ്ങൾ കടന്നുപോയത്.
ഭക്തിസന്ദ്രമായ രണ്ടു ദിനങ്ങൾ
ഹരിദ്വാർ വ്യാസമന്ദിരത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചു കാശി മഠാധിപതി ശ്രീ മദ് സംയമീന്ദ്ര തീർഥ സ്വാമികൾ മഠത്തിൽ സന്നിഹിതനായിരുന്നു. രാവിലെത്തന്നെ എല്ലാവരും കുളിച്ച് തയ്യാറായി മഠത്തിൽ എത്തി പൂജാദികളിൽ എല്ലാം പങ്കെടുത്ത് ഋഷികേശിലേക്ക് യാത്രയായി. മൂന്ന് പ്രധാന തൂക്കുപാലങ്ങളായ ലക്ഷ്മൺജൂല, രാംജൂ ല, ജാനകി ജുല, എന്നിവയും ആദിബദ്രി ക്ഷേത്രവും, ലക്ഷ്മണക്ഷേത്രവും അഖിലേശ്വർ മഹാദേവക്ഷേത്രവും ദർശിച്ചു രാംജൂല കടന്നു സ്വർഗ്ഗശ്രമവും ദർശിച്ചു തിരിച്ചെത്തി.
വ്യാസമന്ദിറിലെ സ്വാദിഷ്ഠമായ ഉച്ചയൂണും കഴിച്ചു ചന്ടീ ദേവിയെ തൊഴുവാനായി പോയി. റോപ് വേയിലാണ് മുകളിലേക്ക് പോയത്. ആദ്യമായി റോപ് വേയിൽ കയറിയവരും കൂടെയുണ്ടായിരുന്നു. ശേഷം ഹരികി പുരിയിലെ ഗംഗാ ആരതിയിലും പങ്കെടുത്ത് വ്യാസ മന്ദിറിലെ രാത്രി പൂജയിലും പങ്കെടുത്തു.
പിറ്റേ ദിവസത്തെ ഗംഗാ സ്നാനത്തിന് തയ്യാറായി എല്ലാവരും പിരിഞ്ഞു.
പരിപാവനമായ ഗംഗാ സ്നാനം നല്ല ഒരനുഭവമായിരുന്നു. ചെറിയ കുട്ടികളടക്കം എല്ലാവരും പങ്കെടുത്തു. ലഘുഭക്ഷണത്തിന് ശേഷം തൊട്ടടുത്തുള്ള വൈഷ്ണോ ദേവി ക്ഷേത്രവും, ഭാരത് മന്ദിറും, സപ്തർഷി മന്ദിറും കണ്ടു. പ്രതിഷ്ഠ ദിന പൂജകളിൽ പങ്കെടുത്തു പ്രസാദ ഊണും കഴിഞ്ഞു എല്ലാവരും വിശ്രമത്തിനായി റൂമുകളിൽ എത്തി.
ഓരോ യാത്രയും അവസാനിക്കുന്നത് മറ്റൊരു യാത്രയുടെ തുടക്കത്തിലേക്കാണ്. കണ്ട കാഴ്ചകളേക്കാൾ വലുതാണ് കാണാനിരിക്കുന്ന ലോകം എന്ന തിരിച്ചറിവോടെ, ആഗ്രയുടെയും ഹരിദ്വാറിന്റെയും മനോഹരമായ ഓർമ്മകൾ ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് തൽക്കാലം ഈ യാത്രാമൊഴി ഇവിടെ പൂർണ്ണമാകുന്നു.
( ശുഭം… )



