ന്യൂഡൽഹി: പഞ്ചാബിലെ പഠാൻകോട്ട് അതിർത്തി മേഖലയിലെ ദേശീയപാതയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നീക്കങ്ങൾ ചോർത്തി പാകിസ്ഥാന് നൽകിയ പഞ്ചാബ് സ്വദേശി അറസ്റ്റിൽ. പഠാൻകോട്ട് ചക് ധരിവാൾ ഗ്രാമവാസിയായ ബൽജിത് സിംഗ് ആണ് പിടിയിലായത്. പഞ്ചാബ് പോലീസാണ് പ്രതിയെ പിടികൂടിയത്. കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് അതിർത്തിക്കപ്പുറത്ത് നിന്ന് സുരക്ഷാ വിവരങ്ങൾ ചോർത്തുന്ന പുതിയ രീതിയാണ് പ്രതി ഉപയോഗിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പഠാൻകോട്ട്-ജമ്മു റൂട്ടിലെ നാഷണൽ ഹൈവേ-44-ൽ സുജൻപൂരിലെ ഒരു പാലത്തിന് സമീപമുള്ള കടയിലാണ് പ്രതി ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചത്. ജമ്മു കശ്മീരിലേക്ക് പോകുന്ന പ്രതിരോധ വാഹനങ്ങളുടെയും സൈനിക വ്യൂഹങ്ങളുടെയും തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർക്ക് ലഭ്യമാക്കാൻ ഈ സംവിധാനത്തിലൂടെ ഇയാൾക്ക് സാധിച്ചു. കഴിഞ്ഞ ജനുവരിയിലാണ് ക്യാമറ സ്ഥാപിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ദുബായിൽ നിന്നുള്ള ഒരാളാണ് ഇതിനായി നിർദ്ദേശങ്ങൾ നൽകിയതെന്നും 40,000 രൂപ പ്രതിഫലമായി ലഭിച്ചതായും ഇയാൾ വെളിപ്പെടുത്തി.
മയക്കുമരുന്ന് വാങ്ങുന്നതിനുള്ള പണം കണ്ടെത്താനാണ് ഈ പ്രവൃത്തി ചെയ്തതെന്ന് പ്രതി വ്യക്തമാക്കിയതായി പഠാൻകോട്ട് സീനിയർ സൂപ്രണ്ട് ഒഫ് പോലീസ് ദൽജീന്ദർ സിംഗ് ധില്ലൻ അറിയിച്ചു.
ഭാരതീയ ന്യായ സംഹിത, ഒഫീഷ്യൽ സീക്രട്ട്സ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയിൽ നിന്ന് സി.സി.ടി.വി ഉപകരണങ്ങൾ പോലീസ് കണ്ടെടുത്തു. സംഭവത്തിൽ ഇയാളെ സഹായിച്ച പ്രാദേശിക കക്ഷിയായ ഒരാളെയും വിദേശത്തിരുന്ന് പ്രവർത്തിച്ച രണ്ട് പേരെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ മാസം സമാനമായ രീതിയിൽ ചൈനീസ് നിർമ്മിത സോളാർ ക്യാമറകൾ ഉപയോഗിച്ച് വിവരങ്ങൾ ചോർത്തിയ രണ്ട് ഐഎസ്ഐ ബന്ധമുള്ള ചാര മോഡ്യൂളുകൾ പഞ്ചാബ് പോലീസ് തകർത്തിരുന്നു.



