കൊച്ചി: തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതുസമൂഹം സദയം പൊറുക്കണമെന്നും ചെറിയാൻ ഫിലിപ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ചെറിയാൻ ഫിലിപ്പിൻ്റെ വിശദീകരണം. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന തന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് തുറന്ന് പറയുന്നുണ്ട്. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെട്ടെന്നും തനിക്ക് സാന്ത്വനമരുളിയ അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നുവെന്നും ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.
നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേയ്ക്ക് നേതാക്കൾ എത്തിയ സമയത്ത് മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് നിർബന്ധപൂർവ്വം ആലിംഗനം ചെയ്യാൻ ശ്രമിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തിൽ ആദ്യമായാണ് ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നത്.
പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്.
വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻ്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചുവെന്നും കുറിപ്പിൽ ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കുന്നുണ്ട്. അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറയുന്നുണ്ട്.



