കൊല്ലം: കൊല്ലം ആശ്രാമം ഇഎസ്‌ഐ മോഡല്‍ ആന്‍ഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിയുക്ത ആരോഗ്യമന്ത്രി കെ മുരളീധരന് ആദ്യ നിവേദനം. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയാണ് നിവേദനം നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കെ മുരളീധരന്‍ ഉറപ്പ് നല്‍കി. മുന്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെന്നാണ് പ്രേമചന്ദ്രന്‍ പറയുന്നത്.
ഇഎസ്‌ഐ ആശുപത്രി മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അറിയിച്ചിരുന്നു. ഇഎസ്‌ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ആദ്യം ലഭിച്ചത് 2026 ജനുവരി ഏഴിനാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന 196ാമത് ഇഎസ്‌ഐ കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ അപേക്ഷ സമര്‍പ്പിക്കുന്നത് ആറ് മാസങ്ങള്‍ ശേഷമാണെന്നും വിശദീകരണം വ്യക്തമാക്കിയിരുന്നു.
എന്നാൽ അപേക്ഷ നല്‍കാനുള്ള സമയം കഴിഞ്ഞിട്ട് അപേക്ഷ നല്‍കിയപ്പോള്‍ അത് തള്ളിയില്ല. അപേക്ഷയുടെ അടിസ്ഥാനത്തില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നിഷ്‌കരിച്ച മാനദണ്ഡപ്രകാരം പരിശോധന സര്‍ക്കാര്‍ നടത്തി. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഇല്ലെന്നാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ അപേക്ഷ നിരസിച്ചു എന്നത് അവാസ്തവമാണെന്നായിരുന്നു വിശദീകരണം.



