കാസർഗോഡ്: പൂച്ചക്കാട് പ്രവാസിയുടെ വീട് കുത്തിത്തുറന്ന് അരക്കോടിയോളം രൂപ വിലമതിക്കുന്ന 45 പവൻ സ്വർണവും പണവും കവർന്ന കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മേട്ടുപാളയം സ്വദേശി രാജനാണ് പിടിയിലായത്. മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ട് ഷൊർണൂർ പൊലീസിന്റെ കസ്റ്റഡിയിലായിരുന്ന ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കാസർകോട്ടെ വൻ മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു പള്ളിക്കര പൂച്ചക്കാട് അരയാൽ തറയിലെ പ്രവാസി മജീദിന്റെ വീട്ടിൽ വൻ കവർച്ച നടന്നത്. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയം നോക്കി, മുൻവാതിൽ പിക്കാസ് കൊണ്ട് തകർത്താണ് പ്രതി അകത്തുകടന്നത്. തുടർന്ന് അകത്തു സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണാഭരണങ്ങളും അൻപതിനായിരം രൂപയും ഇയാൾ കവരുകയായിരുന്നു.
കേസന്വേഷണത്തിൽ പൊലീസിന് നിർണ്ണായകമായത് പ്രതിയുടെ മോഷണരീതിയും സംഭവസ്ഥലത്തുനിന്ന് ലഭിച്ച തെളിവുകളുമാണ്. മോഷണം നടന്ന വീട്ടിൽ നിന്നും ലഭിച്ച പ്രതിയുടെ ചെരുപ്പടയാളം അന്വേഷണത്തിൽ വലിയ വഴിത്തിരിവായി മാറി. കൂടാതെ, മുൻപും സമാനമായ രീതിയിൽ പിക്കാസ് ഉപയോഗിച്ച് വാതിൽ തകർത്ത് കവർച്ച നടത്തുന്ന രാജന്റെ പ്രത്യേക മോഷണശൈലിയും പൊലീസിന് ഇയാളെക്കുറിച്ച് കൃത്യമായ സൂചന നൽകി.
ഷൊർണൂർ പൊലീസ് സമാനമായ മറ്റൊരു കേസിൽ രാജനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, കാസർകോട് നിന്നുള്ള പ്രത്യേക അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രതി കുറ്റം സമ്മതിച്ചു. രാജൻ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവാണ് എന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഇയാൾ മോഷ്ടിച്ച 45 പവൻ സ്വർണ്ണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.



