മനസ്സിൽ ഭക്തിയുടെ സുഗന്ധം നിറയുന്ന, യമുനാതീരത്തെ പുണ്യഭൂമിയാണ് വൃന്ദാവനം. അവിടുത്തെ ഓരോ മണൽത്തരിയിലും ഉണ്ണിക്കണ്ണന്റെ പുഞ്ചിരിയും കാൽപ്പെരുമാറ്റവും ഇന്നും അലയടിക്കുന്നുണ്ടെന്നാണ് വിശ്വാസം. കാത്തിരുന്ന കാഴ്ച്ചകളിലേക്കും പ്രാർത്ഥനകളിലേക്കും മിഴിതുറന്ന ഒരു സുപ്രഭാതമായിരുന്നു ഞങ്ങളുടെ യാത്രയുടെ മൂന്നാം ദിനം.
പുലർച്ചെ അഞ്ചരയ്ക്ക് തന്നെ ഞങ്ങളുടെ വാഹനം പുറപ്പെട്ടു. ആദ്യം ഞങ്ങൾ പോയത് മന്ദിരത്തിലേക്ക് ആയിരുന്നു. മന്ദിരത്തിൽ എത്തുന്നതിനു മുൻപ് തന്നെ റോഡിൽ നല്ല ബ്ലോക്ക് ആയിരുന്നു.
താഴെയും മുകളിലും ആയി വൃന്ദാവന കണ്ണനും രാധാറാണിയും പരിലസിക്കുന്ന ഇടം. എവിടെയും ഭക്തിനിർഭരമായ അന്തരീക്ഷം..!
അതിനിടെ ഒരു കുരങ്ങൻ ഒരാളുടെ കണ്ണട വലിച്ചെടുത്തു കൊണ്ട് ഒറ്റ ഓട്ടം…!
അയാൾ കുരങ്ങന്റെ പിറകെ ഓടി.
പലതവണ ചോദിച്ചിട്ടും അത് തരാതെ അയാളെ നോക്കി മന്ദഹിച്ചുകൊണ്ടിരുന്നു. അയാൾ ഫ്രൂട്ടി വാങ്ങാൻ പോയ സമയത്ത്, “പോയിട്ട് വാ. ഇപ്പൊ കാണിച്ചു തരാം “എന്ന മട്ടിൽ കണ്ണട കടിച്ചു, പിന്നെ വലിച്ചു നീട്ടിയതും ഒരു കൗതുകം ആയി. ഒപ്പം മനസ്സിൽ സങ്കടമായും അനുഭവപ്പെട്ടു.
പിന്നീട് ഞങ്ങൾ പോയത് പ്രേം മന്ദിറിൽ ആയിരുന്നു. ആരെയും പ്രേമ പരവശരാക്കും വിധം മനോഹരമായ പുഷ്പങ്ങൾ കൊണ്ടും ശില്പങ്ങൾ കൊണ്ടും ചാരുത നൽകിയ ഉദ്യാനം കണ്ണിനും മനസ്സിനും കുളിർമ്മയേകി. ഗോവർധന പർവ്വതവും കാളിയ മർദ്ദനവും മനോഹരമായി പുനർനിർമിച്ചിരിക്കുന്നു. . എവിടെ നോക്കിയാലും രാധാകൃഷ്ണൻമാർ….
ആനന്ദത്തിനു മറ്റെന്തു വേണം!
രാധാകൃഷ്ണരൂപം മനസ്സിൽ നിറച്ചു കൊണ്ട് പോയത് ഉണ്ണിക്കണ്ണന്റെ ജന്മഭൂമിയിലേക്കാണ്. പോകുന്ന വഴിക്ക് ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നുവെങ്കിലും അമ്പലം അടക്കുന്നതിനു മുൻപ് തന്നെ അവിടെ എത്താനും തൊഴാനും കഴിഞ്ഞു. ഉണ്ണുക്കണ്ണൻ പിറന്നു വീണ ജയിലറയും കണ്ടു.
ഉച്ചക്ക് ശേഷം ഗോവർദ്ധന പർവ്വതത്തെ വലം വെച്ചു. 21 കിലോമീറ്റർ നടക്കാനുള്ള സമയം ഇല്ലാത്തതിനാൽ റിക്ഷയിലാണ് കറങ്ങിയത്. ഇടയ്ക്കിടയ്ക്കുള്ള എല്ലാ ക്ഷേത്രങ്ങളും ഇറങ്ങിത്തൊഴുതു. ആളുകൾ നടന്ന് പർവ്വതത്തെ ചുറ്റുന്ന മാർഗ്ഗവും കണ്ടു. അത് കൂടാതെ പാതയെ നമസ്കരിച്ചുകൊണ്ട് ഗോവർദ്ധന പർവ്വതത്തെ ചുറ്റുന്ന കുറേ ആളുകളെയും അവിടെ കാണാനിടയായി. വിശ്വാസം അന്ധവിശ്വാസമായി മാറുന്ന ഒരു കാഴ്ചയല്ലേ ഇത് എന്ന് ഞങ്ങൾ ചിന്തിക്കുകയും ചെയ്തു.
അവിടെനിന്നും നേരെ ആഗ്രയിലേക്കാണ് ഞങ്ങൾ പോയത്. രാത്രി എട്ടര മണിയോടുകൂടി ആഗ്രഹയിലെത്തി.
നല്ല സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ച് എല്ലാവരും ഉറങ്ങാനായി പോയി.
(തുടരും)



