തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഖാർഗെയുടെ വസതിയില്‍ നടത്തിയ മുക്കാല്‍ മണിക്കൂറിലേറെ നീണ്ട സുപ്രധാന ചർച്ചയ്ക്കു ശേഷമാണ് ഇന്നലെ നടത്താനിരുന്ന പ്രഖ്യാപനം നീട്ടിയത്. ഡല്‍ഹിയിലാണോ, കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തിലാണോ നേതാവിനെ പ്രഖ്യാപിക്കുകയെന്നതില്‍ വ്യക്തതയില്ല. മുതിർന്ന നേതാവ് എ.കെ. ആന്റണിയെ നേരിട്ടു ടെലിഫോണില്‍ വിളിച്ചു രാഹുല്‍ ഇന്നലെ അവസാനവട്ടം ചർച്ച നടത്തിയിരുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് ആന്റണി പൂർണപിന്തുണ അറിയിച്ചു.
മുഖ്യമന്ത്രിയെ ഇന്നു പ്രഖ്യാപിക്കുമെന്ന് എഐസിസി അറിയിച്ചിരിക്കെ കോണ്ഗ്രസ് പാര്ലമെന്ററി പാർട്ടി യോഗം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കെപിസിസി ആസ്ഥാനത്തു ചേരും. മുഴുവൻ എംഎൽഎമാരോടും യോഗത്തിനെത്താന് കെപിസിസി പ്രസിഡന്റ് നിര്ദേശിച്ചിട്ടുണ്ട്.



