ന്യൂയോർക്ക്: മൻഹാട്ടനിലെ സിനഗോഗിന് സമീപം നടന്ന ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങളെ പിന്തുണച്ച് ന്യൂയോർക് മേയർ സോഹ്‌റാൻ മംദാനി.
പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും ഇസ്രായേലിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് പിന്നാലെയാണ് തന്റെ നിലപാടിൽ മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
“ഇസ്രായേൽ നിലനിൽക്കാൻ പാടില്ല” എന്ന് പ്രതിഷേധക്കാർ ആക്രോശിച്ചിട്ടും, സമരക്കാരെ പിന്തുണയ്ക്കുന്ന നിലപാടാണ് മംദാനി സ്വീകരിച്ചത്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് വെസ്റ്റ് ബാങ്കിലെ ഭൂമി വിൽക്കാൻ ലക്ഷ്യമിട്ട് നടന്ന റിയൽ എസ്റ്റേറ്റ് എക്‌സ്‌പോയ്‌ക്കെതിരെയാണ് പ്രതിഷേധമെന്ന് അദ്ദേഹം വാദിച്ചു. ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കമാണിതെന്ന് മംദാനി ആരോപിച്ചു.
നഗരത്തിൽ ജൂത വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ അദ്ദേഹം, എന്നാൽ തന്റെ പ്രസ്താവനകൾ വിദ്വേഷത്തിന് കാരണമാകുന്നുണ്ടോ എന്ന ചോദ്യങ്ങളെ തള്ളിക്കളഞ്ഞു.
മെയ് 5-ന് നടന്ന പ്രതിഷേധത്തിനിടെ 100-ഓളം വരുന്ന സമരക്കാർ പോലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
നഗരസഭയും സമാനമായ രീതിയിൽ ഈ എക്‌സ്‌പോയ്‌ക്കെതിരെ നേരത്തെ രംഗത്തുവന്നിരുന്നു.



