ചങ്ങനാശ്ശേരി: സംസ്ഥാനത്തുണ്ടായ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇത് യുഡിഎഫിന്റെ മാത്രം മിടുക്കായി കാണാനാവില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നിലവിലെ ഭരണത്തിൽ ജനങ്ങൾ അത്രത്തോളം പൊറുതിമുട്ടിയിരുന്നു. ആ മാറ്റത്തിന് വേണ്ടിയുള്ള ജനങ്ങളുടെ ആഗ്രഹം വോട്ടായി മാറിയപ്പോൾ അത് കോൺഗ്രസിനും യുഡിഎഫിനും അനുകൂലമായി ഭവിക്കുകയായിരുന്നു.
പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കം സിപിഎം പരാജയപ്പെടണമെങ്കിൽ ആ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അത്രത്തോളം രൂക്ഷമായിരുന്നുവെന്ന് വേണം കരുതാൻ. കാര്യമായ പ്രയത്നം നടത്താത്തവർ പോലും ഇത്തവണ ജയിച്ചുകയറുന്ന സാഹചര്യമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് അതിൽ വിരോധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പദവിയിലേക്ക് ആളെ നിശ്ചയിക്കേണ്ടത് കോൺഗ്രസ് കേന്ദ്ര നേതൃത്വമാണ്. കഴിവുള്ളവരും പരിചയസമ്പന്നരും ആ സ്ഥാനത്തേക്ക് വരണമെന്ന് മാത്രമേ എൻഎസ്എസിന് താൽപ്പര്യമുള്ളൂ. ഏതെങ്കിലും ഒരു പ്രത്യേക വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എൻഎസ്എസ് ഒരിക്കലും ഉയർത്തിക്കാട്ടില്ലെന്നും ഹൈക്കമാൻഡ് എടുക്കുന്ന ഉചിതമായ തീരുമാനത്തെ അംഗീകരിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നിലനിൽക്കുന്ന വിയോജിപ്പുകളിൽ മാറ്റമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. വി.ഡി സതീശന്റെ ചില നിലപാടുകളോട് എൻഎസ്എസിന് ഇപ്പോഴും വിയോജിപ്പുണ്ട്. എന്നാൽ അത്തരം സമീപനങ്ങൾ തിരുത്താൻ അദ്ദേഹത്തോട് ആവശ്യപ്പെടില്ല. കോൺഗ്രസ് അദ്ദേഹത്തെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കിൽ അത് സ്വീകരിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം പറഞ്ഞു. പറവൂരിലും എൻഎസ്എസ് സ്വീകരിച്ചത് സമദൂര നിലപാടായിരുന്നു. സതീശനെതിരെയുള്ള മുൻ നിലപാടുകൾ തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാറിന്റെ പരാജയത്തിന് എൻഎസ്എസിനുള്ളിലെ ചില പ്രാദേശിക പ്രശ്നങ്ങൾ ഒരു പരിധിവരെ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. പത്തനാപുരത്തും നായർ സമുദായത്തോട് സമദൂര നിലപാട് പാലിക്കാനാണ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശിച്ചത്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകൾ എൽഡിഎഫിന് തിരിച്ചടിയായോ എന്ന ചോദ്യത്തിന് ഞാൻ വെള്ളാപ്പള്ളി അല്ലല്ലോ എന്ന പരിഹാസത്തോടെയാണ് അദ്ദേഹം മറുപടി നൽകിയത്. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട മറ്റ് വിവാദങ്ങളിൽ തനിക്ക് ഒന്നും പറയാനില്ലെന്നും ജി. സുകുമാരൻ നായർ വ്യക്തമാക്കി.



