ആലപ്പുഴ: കായംകുളം പുതുപ്പള്ളി പ്രയാര്‍ പനക്കുളത്ത് പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍ നിന്ന് സ്വർണം മോഷണം പോയ കേസിലാണ് ഇയാളുടെ മകന്റെ ഭാര്യയായ പുതുപ്പള്ളി നെടിയത്ത് വീട്ടില്‍ ഗോപിക (27) പിടിയിലായത്.
2024 മേയ് 10നാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ കബോര്‍ഡില്‍ നിന്നാണ് ഒരു പവന്റെ നാല് വളകളും 10 പവന്റെ മാലയും അര പവന്‍ തൂക്കമുള്ള താലിയും ഉള്‍പ്പെടെ പതിനാലര പവന്‍ സ്വര്‍ണാരണങ്ങള്‍ മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു.
സാബു ഗോപാലന്റെ ബന്ധുവായ ഇടയനമ്പലം സ്വദേശി ലോക്കറില്‍ വയ്ക്കാനായി ഗോപികയെ ഏല്‍പ്പിച്ച 11 പവന്‍ സ്വർണം കഴിഞ്ഞ മൂന്നാം തീയതി ലോക്കറില്‍ നിന്ന് എടുത്തുകൊണ്ട് വരുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ ഗോപികയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്തു.
മൊഴിയില്‍ വൈരുധ്യം തോന്നിയ പൊലീസ് ഗോപിക താമസിക്കുന്ന സാബു ഗോപാലന്റെ ഉടമസ്ഥതയിലുള്ള പ്രയാര്‍ വടക്ക് പനക്കുളത്ത് പുത്തന്‍വീട്ടില്‍ അന്വേഷണം നടത്തി. തുടര്‍ന്ന് ഗോപികയുടെ ബാഗില്‍ നിന്ന് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ സ്വർണം കണ്ടെടുക്കുകയായിരുന്നു.തുടര്‍ന്ന് ഗോപികയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒരു വർഷം മുൻപ് വീട്ടിൽ നിന്ന് സ്വർണാഭരണങ്ങള്‍ മോഷ്ടിച്ചത് താനാണെന്ന് സമ്മതിക്കുകയായിരുന്നു.
മോഷ്ടിച്ച സ്വര്‍ണം ഗോപിക ബന്ധുവഴി വിറ്റു. ആ പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് ഗോപികയുടെ പണയത്തിലിരുന്ന സ്വര്‍ണം എടുത്തതായും സമ്മതിച്ചു. കായംകുളം സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, എ എസ് ഐ ജീജാദേവി, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്



