കൃത്യനിഷ്ഠ സമയനിഷ്ഠ ഇത് മനുഷ്യരെ സംബന്ധിച്ചിടത്തോളം സൽഗുണങ്ങളാണ്. അതിൽ അധിഷ്ഠിതമായി ജീവിക്കുന്നവർ തീർച്ചയായും വിജയം നേടും.
ചെറുപ്പത്തിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം. ശരിയാണ് മുതുമുത്തച്ഛൻ ആയിട്ടല്ല ചില കാര്യങ്ങൾ ജീവിതത്തിൽ പകർത്തേണ്ടത്. അതിന് ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ചെറുപ്പം മുതൽ സമൂഹത്തിൽ കണ്ടു വളരുന്നത് സമയത്തിനും കൃത്യതയ്ക്ക്കും, വിലകൽപ്പിക്കാത്ത സംഭവങ്ങളാണ്. കൃത്യമായി കാര്യങ്ങൾ നടക്കുന്നത് ക്ഷേത്രങ്ങളിലും മുസ്ലിം പള്ളികളിലും ക്രിസ്ത്യൻ ദേവാലങ്ങളിലും മാത്രമാണ്. ഒരു പൊതുയോഗം അത് മതപരമാകട്ടെ രാഷ്ട്രീയമാകട്ടെ സാമൂഹ്യമാകട്ടെ സംഘടിപ്പിക്കുമ്പോൾ, അതിന്റെ അറിയിപ്പ് നോട്ടീസിൽ എഴുതിയ സമയത്തിന്, പൊതുയോഗങ്ങൾ നടക്കാറില്ല.അതങ്ങനെയൊക്കെയാണെന്ന് കണക്കാക്കി വേണം നമ്മൾ യോഗങ്ങളിൽ പങ്കെടുക്കാൻ പോകാൻ.
പറഞ്ഞ സമയത്ത് പരിപാടികൾ ആരംഭിച്ച് മാതൃക ആക്കാൻ തയ്യാറായാൽ താനെ അത് പൂർണ്ണമായി നടപ്പാവും.
ഞാൻ ചില വ്യക്തികളുടെ പ്രഭാഷണങ്ങൾ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ചില പൊതു യോഗങ്ങളിലേക്ക് പോകാറുണ്ട്. പ്രഭാഷകൻ പലപ്പോഴും നേരം വൈകിയിട്ടാണ് വരിക. അദ്ദേഹം പറയുന്ന പല കാര്യങ്ങളും അദ്ദേഹത്തിന്റെ തന്നെ ജീവിതത്തിൽ പകർത്തി കാണാറില്ല എന്നതാണ് കഷ്ടം.
നമ്മളിൽ പലരും ആകാംക്ഷയോടെ കാത്തിരുന്നു കാണുകയും കേൾക്കുകയും ചെയ്ത, സമയത്തിന് അത്രമാത്രം വില മതിക്കുന്ന, ചില വ്യക്തികൾ ദൂരെ നിന്ന് സമയത്തിന്, പൊതുയോഗിത്തിന് എത്തുമ്പോൾ സ്വീകരിക്കാൻ സംഘാടകർ ഇല്ലാതെ, വന്ന കാറിൽ കാത്തിരിക്കുന്ന കാഴ്ച്ചയും ഞാൻ കണ്ടിട്ടുണ്ട്.
ഇനി ചില കഥകളിൽ കൂടി കാര്യം പറയാം.
ചില മനുഷ്യരെ നല്ല ശീലം പഠിപ്പിക്കാൻ ഉപദേശം കൊണ്ട് മാത്രം കഴിയില്ല അനുഭവം കൊണ്ടേ അത്തരക്കാരെ നേർവഴിക്ക് നടത്താൻ കഴിയു. ഒരു ആശ്രമത്തിലെ ആശ്രമവാസികൾ നേരത്തെ ഉണർന്ന് അവരവരുടെ ജോലികളിൽ വ്യാപ്രിതരാകുമ്പോ ൾ അതിൽ ഒരുത്തൻ ഒരു മൂലയിൽ മൂടിപ്പുതച്ച് കിടപ്പുണ്ടാകും. ഇത് പലപ്പോഴും ആശ്രമത്തിലെ ഗുരു കാണാനിടയായി. ഒരു ദിവസം അയാളെ വിളിച്ച് ഒരു കറുത്ത കല്ല് കൊടുത്തിട്ട് പറഞ്ഞു. ഈ കല്ലുകൊണ്ട് എവിടെ ഉരച്ചാലും അത് സ്വർണ്ണമായി മാറും. നാളെ വൈകുന്നേരം വരെ ഈ കല്ല് നിനക്ക് ഉപയോഗിക്കാം. ഞാൻ നാളെ വൈകിയിട്ട് തിരിച്ചുവരുമ്പോൾ ഈ കല്ല് എനിക്ക് മടുക്കി തരണം എന്നും പറഞ്ഞ് ഗുരു യാത്രയായി. അങ്ങാടിയിൽ പോയി വലിയ ഇരുമ്പ് കഷ്ണങ്ങളിൽ ഉരച്ച് സ്വർണ്ണമാക്കി ധാരാളം പൈസ സമ്പാദിക്കാം എന്ന് അവൻ സ്വപ്നം കണ്ടു.ഇന്ന് നേരം ഒരുപാട് ആയി നാളെ നേരം വെളുത്തിട്ട് അങ്ങാടിയിൽ പോകാമെന്ന് ഉറപ്പിച്ച് അവൻ ഉറങ്ങാൻ കിടന്നു. നേരം വെളുത്തപ്പോൾ ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് കരുതി പതിവിലും കൂടുതൽ ഭക്ഷണം കഴിച്ചു കുറച്ചുനേരം വിശ്രമിച്ചിട്ട് പോകാം എന്ന് കരുതി ഒന്നു മയങ്ങി. എഴുന്നേറ്റപ്പോൾ നേരം രാത്രിയായി. അപ്പോഴേക്കും യാത്ര കഴിഞ്ഞ് ഗുരു തിരിച്ചെത്തി. കല്ല് ഗുരു തിരികെ ചോദിച്ചു. കുറച്ചുകൂടി സമയം തരണമെന്ന് കേണപേക്ഷിച്ചെങ്കിലും അതുകൂട്ടാക്കാതെ ഗുരു കല്ല് തിരികെ വാങ്ങി. തന്റെ തെറ്റു മനസ്സിലാക്കി അയാൾ പിന്നീട് മടി എല്ലാം ഉപേക്ഷിച്ച് മിടുക്കനായി.
ഒരു പള്ളിയിലെ വികാരി അച്ചൻ മറ്റൊരു പള്ളിയിലേക്ക്, സ്ഥലം മാറി പോവുകയാണ്. ഇടവകക്കാരുടെ കണ്ണിലുണ്ണിയായ വികാരിയച്ചൻ ഇടവകക്കാരുടെ അപേക്ഷ പരിഗണിച്ച് കൂടുതൽ കാലം പള്ളിയിൽ സേവനം ചെയ്തതിനു ശേഷം ആണ് ഇപ്പോൾ പോകുന്നത്.അതുകൊണ്ട് യാത്രയയപ്പ് വിവിധ പരിപാടികളോടെ ഗംഭീരമായി ആണ് സംഘടിപ്പിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആണ് യോഗ അധ്യക്ഷൻ. നോട്ടീസിൽ നാലുമണിക്ക് എന്ന് പറഞ്ഞിരുന്ന പരിപാടി പഞ്ചായത്ത് പ്രസിഡൻറ് വരാതിരുന്നത് കൊണ്ട് നീട്ടി വെച്ച് അഞ്ചുമണിയായി. പ്രസിഡന്റ് വരാൻ താമസിക്കും എന്ന് അറിഞ്ഞപ്പോൾ യോഗം ആരംഭിച്ചു. അച്ചന്റെ സേവനങ്ങൾക്ക് നന്ദി പറഞ്ഞു ധാരാളം ആളുകൾ പ്രസംഗിച്ചു. അവസാനം അച്ചൻ കൃതജ്ഞത പ്രസംഗം തുടങ്ങി. അച്ചൻ ഈ പള്ളിയില്‍ വന്ന് ആദ്യമായി കുമ്പസാരിപ്പിച്ച കാര്യം പറഞ്ഞു കൊണ്ടാണ് പ്രസംഗം ആരംഭിച്ചത്. ആദ്യം കുമ്പസാരിച്ച ആൾ പറഞ്ഞ പാപങ്ങൾ കേട്ടപ്പോൾ സത്യത്തിൽ കുമ്പസാര കൂട്ടിൽ സ്തംഭിച്ചിരുന്നതായി അച്ചൻ പറഞ്ഞു. 10 പ്രമാണങ്ങളും ലംഘിച്ചു കൊണ്ടുള്ള ജീവിതമാണ് തന്റെതെന്നാണ് അന്ന് ആദ്യമായി കുമ്പസാരിച്ച ആൾ പറഞ്ഞത്.ഇങ്ങനെയുള്ള ഇടവകക്കാരുള്ള ഒരു പള്ളിയിലേക്കാണല്ലോ ഞാൻ വന്നത് എന്നതാണ് എന്നെ ഭയപ്പെടുത്തിയത്. അച്ചൻ പ്രസംഗിച്ചുകൊണ്ടിരിക്കെ പഞ്ചായത്ത് പ്രസിഡന്റ് ഓടി കിതച്ചുവന്നു.
അച്ചന്റെ പ്രസംഗം കഴിഞ്ഞപ്പോൾ, പഞ്ചായത്ത് പ്രസിഡന്റ് താമസിച്ചു വരാനുണ്ടായ കാര്യങ്ങൾ പറഞ്ഞ് അതിന് ക്ഷമചോദിച്ചു കൊണ്ട് പ്രസംഗം ആരംഭിച്ചു. വികാരിയച്ചന്റെ അടുത്ത് ആദ്യമായി കുമ്പസാരിക്കാൻ ഉള്ള ഭാഗ്യം തനിക്കാണ് ലഭിച്ചിരുന്നത് എന്ന കാര്യം വെളിപ്പെടുത്തുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ഇത് കേട്ട് വികാരിയച്ചൻ തലയിൽ കൈകൾ വെച്ച് കുമ്പിട്ടിരുന്നു.അത് കേട്ടിരുന്ന ഇടവക ജനം മുഖത്തോട് മുഖം നോക്കി എന്തോ അടക്കം പറഞ്ഞു. ഒരു കൂട്ടുകാരനിൽ നിന്ന് അവിടെയുണ്ടായ സംഭവങ്ങൾ മുഴുവൻ കേട്ടപ്പോൾ പ്രസിഡണ്ട് നാണക്കേടാൽ വിയർത്തു കുളിച്ചു.
സി. ഐ. ഇയ്യപ്പൻ, തൃശ്ശൂർ.✍




🙏🙏🙏
🙏🙏