തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തില്‍ യുഡിഎഫ്. കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ തലസ്ഥാനത്തേക്ക് തിരിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ രാത്രിയോടെ എത്തും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവ് കെ സുധാകരന് എന്നിവരും നാളെ തിരുവനന്തപുരത്തെത്തും. വോട്ടെണ്ണല്‍ ദിവസം പ്രധാന നേതാക്കളെല്ലാം തിരുവനന്തപുരത്തുണ്ടാകും.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നേതാക്കള്‍ക്ക് വോട്ടെണ്ണല്‍ വീക്ഷിക്കാന്‍ ഇന്ദിര ഭവനില്‍ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.
യുഡിഎഫിന് നല്ല വിജയം ഉണ്ടാകുമെന്നും കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃപ്പൂണിത്തുറയില്‍ തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് മൻ മന്ത്രികൂടിയായ കെ ബാബുവും പറഞ്ഞു.
സിപിഐഎമ്മിന്റെ വിലയിരുത്തല്‍ അവര്‍ തോല്‍ക്കുമെന്നാണ്. കളമശേരിയില്‍ ബിജെപി വോട്ട് കിട്ടിയാല്‍ വിജയിക്കുമെന്നാണ് സിപിഐഎം കണക്കുകൂട്ടല്‍. കളമശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിഡിജെഎസി ല്‍ നിന്നായതിനാല്‍ ഗഫൂര്‍ തോല്ക്കാന് വേണ്ടി വോട്ട് രാജീവിന് നല്കാന് സാധ്യതയുണ്ട്.നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കളമശേരിയില്‍ എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരുപാട് നെഗറ്റീവ് ഉണ്ട്. പറയാന്‍ താല്പര്യമില്ലാത്ത പല കാര്യങ്ങളും കെ എന്‍ ഉണ്ണികൃഷ്ണന് എതിരായുണ്ടെന്നും കെ ബാബു ആരോപിച്ചു. എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്ന എക്സിറ്റ് പോള്‍ ഫലം 2021 ല്‍ വന്നപ്പോള്‍ അത് ശരിയെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ എക്സിറ്റ് പോള്‍ ഫലം എതിരായപ്പോള്‍ അത് തെറ്റാണെന്ന് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മണലൂരില്‍ ത്രികോണ മത്സരമാണെന്ന് മണലൂരിലെ സ്ഥാനാർത്ഥി ടി എന്‍ പ്രതാപന് പ്രതികരിച്ചു. 100% വിജയം പ്രതീക്ഷയുണ്ട്.
പോളിങിന് ശേഷം മണ്ഡലത്തില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മവിശ്വാസം. നല്ല ഭൂരിപക്ഷം ഉണ്ടാകും. റിസ്ക് എടുത്താണ് മണലൂരില്‍ മത്സരിക്കാന്‍ വന്നത്. എല്‍ഡിഎഫിന് വന്‍ഭൂരിപക്ഷമുള്ള മണലൂരില്‍ മത്സരിക്കാനെടുത്ത തീരുമാനം റിസ്ക് ഉള്ളതായിരുന്നു. കഴിഞ്ഞ രണ്ടുതവണ എല്‍ഡിഎഫ് ജയിച്ചത് യുഡിഎഫിന്റെ നോട്ടപ്പിശക് കൊണ്ടാണ്. ബിജെപി കിറ്റും പണവും സാരിയും പരസ്യമായി വിതരണം ചെയ്തു.
പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.



