Saturday, October 5, 2024
Homeകേരളംപക്ഷിപ്പനി പ്രതിരോധത്തില്‍ വീഴ്ച: കോഴിക്കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയില്ല.

പക്ഷിപ്പനി പ്രതിരോധത്തില്‍ വീഴ്ച: കോഴിക്കര്‍ഷകര്‍ക്ക് പ്രതിരോധമരുന്ന് നല്‍കിയില്ല.

ആലപ്പുഴ: പക്ഷിപ്പനി മനുഷ്യരിലേക്കു പടരുന്നത് തടയാനായി രോഗം സ്ഥിരീകരിച്ച പക്ഷികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് പ്രതിരോധമരുന്ന് നല്‍കണമെന്ന നിര്‍ദേശം ജില്ലയില്‍ ലംഘിച്ചു.അഞ്ചുദിവസം മുന്‍പ് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിലെ കോഴികളെ കൈയുറപോലുമില്ലാതെ കുഴിച്ചിട്ട കര്‍ഷകര്‍ക്കുപോലും പ്രതിരോധമരുന്നായ ഒസള്‍ട്ടാമിവര്‍ ഗുളിക വിതരണംചെയ്തില്ല.പക്ഷിപ്പനി വ്യാപകമായതോടെ ആരോഗ്യവകുപ്പ് ഒരാഴ്ച മുന്‍പ് പുറത്തിറക്കിയ പ്രത്യേക മാര്‍ഗനിര്‍ദേശത്തില്‍ രോഗം ബാധിച്ച പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ക്ക് പ്രതിരോധഗുളിക ശുപാര്‍ശചെയ്തിരുന്നു. പ്രതിരോധനടപടികള്‍ക്കും ബോധവത്കരണത്തിനുമായി വണ്‍ ഹെല്‍ത്ത് വൊളന്റിയര്‍മാരുടെ സേവനവും ഉറപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, കള്ളിങ് ജോലികള്‍ പൂര്‍ത്തിയായ ഇടങ്ങളില്‍പ്പോലും വണ്‍ ഹെല്‍ത്ത് വൊളന്റിയര്‍മാരുടെയോ ആരോഗ്യപ്രവര്‍ത്തകരുടെയോ സേവനം ലഭിച്ചില്ലെന്നാണു കര്‍ഷകരുടെ പരാതി.പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രതിരോധ നടപടികളിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രം നിയോഗിച്ച ദ്രുത പ്രതികരണസംഘം (ആര്‍.ആര്‍.ടി.) കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കിയതായാണ് വിവരം.രോഗം സ്ഥീരകരിച്ച ഫാമിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കൂട്ടത്തോടെ പക്ഷികള്‍ ചത്താലും പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ് ജില്ലയിലെ മൃഗസംരക്ഷണവകുപ്പ് അധികൃതര്‍.
അത് രോഗവ്യാപനത്തിന് കാരണമാകും. അതിനാല്‍, പരിശോധനാഫലത്തിന് കാത്തിരിക്കാതെ കള്ളിങ് നടത്തണമെന്നാണ് അവരുടെ നിലപാട്.ചത്തപക്ഷികളുമായി നേരിട്ടിടപെടുന്നവര്‍ക്ക് രോഗസാധ്യതയേറെയാണ്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ പക്ഷികള്‍ ചത്ത ചേന്നംപള്ളിപ്പുറത്ത് കള്ളിങ് ജോലികള്‍ വൈകിയിരുന്നു. ഇതുമൂലം രോഗം സ്ഥിരീകരിച്ച കോഴികള്‍ ചത്തപ്പോള്‍ കര്‍ഷകര്‍ക്ക് ഒറ്റയ്ക്ക് കുഴിച്ചുമൂടേണ്ടിവന്നു.കൈയുറയോ പി.പി.ഇ. കിറ്റോ ഇല്ലാതെയാണ് അവയെല്ലാം ചെയ്തത്. കള്ളിങ് ജോലികള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിട്ടുപോലും രോഗം പടരാതിരിക്കാനുള്ള പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെന്നാണു പരാതി.ബ്ലീച്ചിങ് പൗഡറുള്‍പ്പെടെ നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് നപടിയുണ്ടായില്ല.സംസ്ഥാനത്ത് ഇതുവരെ പക്ഷിപ്പനി മനുഷ്യരിലേക്കു പടര്‍ന്നിട്ടില്ലെങ്കിലും പശ്ചിമബംഗാളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.പ്രതിരോധനടപടി ഊര്‍ജിതമാക്കിയില്ലെങ്കില്‍ ജനിതകവ്യതിയാനംവന്ന വൈറസുകള്‍വഴി രോഗം മനുഷ്യരിലേക്കു പടരാനുള്ള സാധ്യതയുമേറെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments