ആലപ്പുഴയിൽ അമീബിക് മസ്തിഷ്കജ്ജ്വരം ബാധിച്ച് രണ്ടുപേർ മരിച്ചു. നീർക്കുന്നം സ്വദേശിനി ആര്യമോൾ (26), മാവേലിക്കര സ്വദേശി ബിനു വർഗീസ് (55) എന്നിവരാണ് മരണപ്പെട്ടത്.
അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് നീർക്കുന്നം സ്വദേശി വിജയന്റെ മകളാണ് ആര്യമോൾ. ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ഇവർ വിദേശയാത്രയ്ക്കുള്ള ഒരുക്കങ്ങൾക്കായി രണ്ട് മാസം മുൻപാണ് നാട്ടിലെത്തിയത്. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലും പിന്നീട് പരുമലയിലെ സ്വകാര്യാശുപത്രിയിലും ചികിത്സ തേടിയിരുന്നു.
ആരോഗ്യനില വഷളായതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ബെംഗളൂരുവിൽ വെച്ചാകാം രോഗം ബാധിച്ചതെന്നാണ് സംശയിക്കുന്നത്.
മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിലെ കരാർ ജീവനക്കാരനായിരുന്നു ബിനു വർഗീസ്. ബുധനാഴ്ച രാത്രി അനുഭവപ്പെട്ട കഠിനമായ തലവേദനയെത്തുടർന്ന് ഇദ്ദേഹത്തെ മാവേലിക്കര ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരണം സംഭവിച്ചത്.
മരുന്നുകളോട് ശരീരം പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്കജ്ജ്വരം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ വീട്ടിലെയും റസ്റ്റ് ഹൗസിലെയും വെള്ളത്തിന്റെ സാംപിളുകൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. മേരി ബിനുവാണ് ഭാര്യ. മക്കൾ: ഫേബ മറിയം ബിനു, ഹേബ മറിയം ബിനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ന് പുതിയകാവ് സെയ്ന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.



