റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണ് താനെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് അന്തസ്സിനെ ബാധിക്കുമെന്നതിനാൽ ഇതുവരെ ഇത് രഹസ്യമായി വെച്ചതാണെങ്കിലും, നിലവിലെ സാഹചര്യങ്ങൾ കാരണമാണ് താൻ ഇത് തുറന്നുപറയുന്നതെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
ഉത്തർപ്രദേശിലെ ഗോണ്ടയിൽ വെച്ച് നടക്കുന്ന വരാനിരിക്കുന്ന നാഷണൽ ഓപ്പൺ റാങ്കിംഗ് ടൂർണമെനൻ്റിനെക്കുറിച്ചുള്ള ആശങ്കയും അവർ പങ്കുവെച്ചു. ഗോണ്ട എന്ന സ്ഥലം ബ്രിജ് ഭൂഷണിന്റെ സ്വന്തം തട്ടകമാണെന്നും അവിടെയുള്ള സ്ഥാപനവും ആളുകളും അദ്ദേഹവുമായി ബന്ധമുള്ളവരായിരിക്കുമെന്നും അവർ പറഞ്ഞു. മെയ് 10 മുതൽ 12 വരെയാണ് മത്സരം നടക്കുന്നത്. തൻ്റെ നൂറ് ശതമാനം നൽകാൻ കഴിയുമോ എന്നതിൽ സംശയമുണ്ടെന്ന് അവർ പറഞ്ഞു. മത്സരത്തിനിടെ തനിക്കോ തന്റെ ടീമിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കുമെന്ന് വിനേഷ് മുന്നറിയിപ്പ് നൽകി.
‘ബ്രിജ് ഭൂഷൺ ഒരാളെ കൊന്നിട്ടുണ്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ വന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അയാള്ക്കെതിരെ നടപടിയൊന്നും എടുക്കുന്നില്ല. ഇതിൽ നിന്ന് അയാളുടെ മാനസികാവസ്ഥയെക്കുറിച്ച് മനസിലാക്കാവുന്നതേയുള്ളൂ. ആർക്കും എന്തുമുണ്ടാകാം’. വിനേഷ് പറഞ്ഞു. അതേസമയം, പാരിസ് ഒളിമ്പിക്സിന് ശേഷമുള്ള വിനേഷിന്റെ ആദ്യ മത്സരമാണിത്. ഇത്തവണ 57 കിലോഗ്രാം വിഭാഗത്തിലാണ് മത്സരിക്കുന്നത്



