ഇടുക്കി അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കൽ മേരി (95)യുടെ ആഭരണമാണ് കവർന്നത്. മേരിയുടെ മൂത്ത മകൻ മൈക്കിളിൻ്റെ മകൻ അഭിലാഷ് എന്ന മൈക്കിളിനെ (44) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മച്ചിപ്ലാവിലെ വീട്ടിൽ മേരിയുടെ മകൻ തമ്പി, ഭാര്യ ട്രീസ എന്നിവർക്കൊപ്പമാണ് വയോധിക താമസിച്ചിരുന്നത്. ഇവർ പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്. കട്ടിലിൽ കിടക്കുകയായിരുന്ന മുത്തശിയുടെ മുഖത്ത് തലയിണ അമർത്തി പിടിച്ച ശേഷം കഴുത്തിൽ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി കവർന്നെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പള്ളിയിൽ നിന്ന് മക്കൾ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്. ആദ്യം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.
അഭിലാഷ് മുൻപും സമാന കേസുകളിൽ പ്രതിയായിരുന്നതായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങൾ മുൻപാണ് പീരുമേട് ജയിലിൽ നിന്നും മോചിതനായതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച മാല കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നെടുംകണ്ടത്ത് വിറ്റതായി മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. മുത്തശിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



