പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ നിയമസഭായിൽ മദ്യപിച്ചെത്തിയെന്ന് ആരോപണവുമായി പ്രതിപക്ഷം. മെയ് ദിനത്തോടനുബന്ധിച്ച് ഇന്ന് നടന്ന സമ്മേളനത്തിലാണ് വിവാദമുയർന്നത്. മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും എല്ലാ എംഎൽഎമാരെയും ഉൾപ്പെടുത്തി അടിയന്തരമായി ബ്രത്ത് അനലൈസർ പരിശോധന നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വാ ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ അസാധാരണമായ പെരുമാറ്റമാണ് എല്ലാവരിലും സംശയമുളവാക്കിയത്. തുടർന്ന് കോൺഗ്രസും ബിജെപിയും പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
രേഖാമൂലമുള്ള അപേക്ഷ നിരസിച്ച സ്പീക്കറുടെ തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങൾ സഭയ്ക്കുള്ളിൽ ശക്തമായ പ്രതിഷേധം നടത്തി. നിയമസഭാംഗങ്ങൾ സംസ്ഥാന സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ എംഎൽഎ ഉന്നയിച്ച ആരോപണം പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ പെരുമാറ്റം ആശങ്കയുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് സമർപ്പിച്ച കത്തിൽ പറയുന്നു. ആരോപണമുയർന്നതോടെ ഒന്നും പ്രതികരിക്കാതെ ഭഗവന്ത് മൻ സഭവിട്ടുപോവുകയായിരുന്നു. ഇത് കൂടുതൽ സംശയമുണ്ടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവച്ച് രൂക്ഷ വിമർശനവുമായി ആംആദ്മി പാർട്ടി വിട്ട എംഎൽഎമാരും രംഗത്തെത്തി. മുഖ്യമന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്നും കുറ്റം തെളിഞ്ഞാൽ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നും പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേർന്ന എംപി സ്വാതി മാലിവാൾ പ്രതികരിച്ചു.
‘മുഖ്യമന്ത്രി പലപ്പോഴും മദ്യലഹരിയിലാണ്. ഗുരുദ്വാരകളിലേക്കും ക്ഷേത്രങ്ങളിലേക്കും സർക്കാർ യോഗങ്ങളിലേക്കും പോലും ലഹരിയിൽ എത്തുന്നു. തിരഞ്ഞെടുപ്പിന് മുൻപ് അമ്മയുടെ തലയിൽ കൈവച്ച് ഇനി മദ്യപിക്കില്ലെന്ന് സത്യം ചെയ്തിരുന്നെന്നും എന്നാൽ അദ്ദേഹം വാക്ക് പാലിച്ചിട്ടില്ലെന്നും സ്വാതി മാലിവാൾ ആരോപിച്ചു.



