ക്ഷേത്രത്തിലെ സമൂഹസദ്യയിൽ ദളിതരോട് പ്രത്യേക പാത്രങ്ങളുമായി എത്താൻ ആവശ്യപ്പെട്ട ക്ഷേത്ര ഭാരവാഹികളുടെ പേരിൽ കേസെടുത്ത് ഗുജറാത്ത് പൊലീസ്. ജുനഹഡ് ജില്ലയിലാണ് സംഭവം. ജില്ലയിലെ ശ്രീരാമ ക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് നടത്തിയ സമൂഹ സദ്യയിൽ ആണ് ദളിതരോട് വേർത്തിരിവ് കാണിച്ചത്.
ബുധനാഴ്ച ആയിരുന്നു പരിപാടി. ക്ഷേത്ര ഭാരവാഹികൾ ദളിതരെ ക്ഷണിക്കാൻ എത്തിയപ്പോഴാണ് അവർക്ക് മുന്നിൽ ഉപാധി വച്ചത്. എല്ലാവരും പാത്രവും ഗ്ലാസും കൊണ്ടുവരണം എന്നും മേൽജാതിക്കാർ കഴിച്ചു പോയതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നുമായിരുന്നു ഉപാധി. പ്രസാദം വാങ്ങാൻ പോയപ്പോഴും മറ്റുള്ളവരിൽ നിന്ന് അകന്ന് നിൽക്കാൻ ആവശ്യപ്പെട്ടതായി പരാതിയിൽ പറയുന്നു.
ജുനഹഡ് ജില്ലയിലെ വിസവദാർ ഭൂതടി ഗ്രാമത്തിൽ രണ്ടായിരത്തോളം ആളുകളാണ് താമസിക്കുന്നത്. അജയ് ബൊറിച്ച ആണ് ഈ സംഭവത്തിൽ പരാതി നൽകിയത്. ഭാരതീയ ന്യായസംഹിതയുടെ വിവിധ വകുപ്പുകളും പട്ടികജാതി വിഭാഗത്തിന് എതിരെയുള്ള പീഡനം തടയൽ വകുപ്പുകൾ പ്രകാരവും ആണ് കേസെടുത്തത്.



