തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം നായർ പടിഞ്ഞാറേക്കോട്ടയിലെ ഗവ. ഫോര്‍ട്ട് ഹൈസ്കൂളിലെ പ്രവേശനോത്സവ സമ്മേളനത്തിലാണ് പങ്കെടുത്തത്.
എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനിക്ക് മൊമന്റോ സമ്മാനിച്ച മുകേഷ് എം നായർ, പ്രസംഗിക്കുകയും ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്ത ശേഷമാണ് മടങ്ങിയത്. ഫോർട്ട് വാർഡ് കൗൺസിലർ ജാനകി അമ്മാളായിരുന്നു ഉദ്ഘാടക. മുൻ അസി. കമ്മീഷണർ ഒ എ സുനിൽ ഉൾപ്പെടെയുള്ളവരും പങ്കെടുത്തിരുന്നു.
എന്നാൽ തങ്ങൾ മുകേഷിനെ ക്ഷണിച്ചിട്ടില്ലെന്നും അതിഥിയായി വരുന്നത് അറിഞ്ഞില്ലെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ജെസിഎ എന്ന സന്നദ്ധ സംഘടന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും സ്കോളര്‍ഷിപ്പും നൽകുന്നുണ്ട്. അവരാണ് മുകേഷിനെ ക്ഷണിച്ചത്. ഒരു സെലിബ്രിറ്റി ഗസ്റ്റ് വന്നേക്കുമെന്നുമാത്രമാണ് സ്കൂളിൽ അറിയിച്ചിരുന്നത്. അദ്ദേഹത്തിനെതിരെയുള്ള കേസുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്നും സ്കൂൾ അധികൃതർ പറയുന്നു.
കോവളം പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ മുകേഷ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത് രണ്ടാഴ്ച മുൻപായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇഷ്ടമില്ലാത്ത വേഷം നിർബന്ധിച്ച് ധരിപ്പിച്ചെന്നും ഷൂട്ടിങ്ങിനിടെ അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചെന്നും അര്‍ധനഗ്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലായിരുന്നു കേസ്. മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടത്തിയതിന് മുൻപ് എക്സൈസും മുകേഷിനെതിരെ കേസ് എടുത്തിരുന്നു
അതേസമയം, പോക്സോ കേസ് പ്രതിയെ സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിശദീകരണം തേടി. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർക്കാണ് നിർദേശം നൽകിയത്.



