കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് ജില്ലകളിൽ യുഡിഎഫ് ക്ലീൻ സ്വീപ്പ് നേടാനിടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 40 സീറ്റുകളും യുഡിഎഫിന് അനുകൂലമായി മാറിയാൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് 100-ലേറെ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. ഈ വിലയിരുത്തലിന് വ്യക്തമായ രാഷ്ട്രീയ അടിത്തറയുണ്ടെന്നും വെറും അവകാശവാദമല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
2001-ൽ യുഡിഎഫിന് 100 സീറ്റുകൾ ലഭിച്ചെങ്കിലും പിന്നീട് ചില വിഭാഗങ്ങൾ വിട്ടുപോയിരുന്നു. എന്നാൽ അവരിൽ ഭൂരിഭാഗത്തെയും വീണ്ടും മുന്നണിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകൾ, പാർലമെന്റ് തെരഞ്ഞെടുപ്പ്, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവയിൽ ലഭിച്ച വിജയങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ ആത്മവിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുന്നണിയുടെ ഏകോപിത പ്രവർത്തനവും ‘ടീം യുഡിഎഫ്’ എന്ന നിലയിലെ പ്രവർത്തന രീതിയും ഫലത്തിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കെതിരായ ജനാഭിപ്രായവും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്നും സതീശൻ വിലയിരുത്തി.



