ചെന്നെെ: തമിഴ്നാട്ടിലെ ശ്രീപെരുന്പത്തൂരിന് സമീപം ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് കോളജ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. സിരുമങ്ങാട് സ്വദേശികളായ ഗണേശ് (17), ദക്ഷിണാമൂർത്തി (17) എന്നിവരാണ് മരിച്ചത്. കുടുങ്ങിക്കിടന്ന പഴങ്ങൾ പുറത്തെടുക്കാനായി ഇവർ തോട്ടി ഉപയോഗിച്ചു. തോട്ടിയുടെ അറ്റത്ത് ഘടിപ്പിച്ചിരുന്ന അരിവാൾ വൈദ്യുതി ലൈനിൽ തട്ടിയതോടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയും തീ പടരുകയുമായിരുന്നു.
തെറിച്ചുവീണ ഇരുവർക്കും ഗുരുതരമായി പൊള്ളലേറ്റു. ക്രിക്കറ്റ് കളിച്ചതിന് ശേഷം പനനൊങ്ക് പറിക്കാനായി മരത്തിൽ കറിയപ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ പനയിൽ കയറി നൊങ്ക് പറിക്കുന്നതിനിടെയാണ് ഒരു കുല പഴങ്ങൾ സമീപത്തെ ട്രാൻസ്ഫോർമർ ലൈനിലേയ്ക്ക് വീണ് കുടുങ്ങിത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



