പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്. സുനിൽ സ്വന്തമായി സുരക്ഷിത ഭവനങ്ങൾ ഇല്ലാതെ കഴിയുന്ന നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും നിർമ്മിച്ചു നൽകുന്ന 373 -മത്തെ സ്നേഹഭവനം വനിതാദിന സമ്മാനമായി ദീപക് സിറിയക് പീറ്ററിന്റെ സഹായത്താൽ മണ്ണടി പാണ്ടിമലപ്പുറം ആകാശ് ഭവനത്തിൽ ശോഭയ്ക്കും അഞ്ജലിയ്ക്കും ആകാശിനുമായി സമ്മാനിച്ചു. വീടിന്റെ താക്കോല്‍ദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായ ഒരു വീട് വയ്ക്കുവാൻ ആയി നിവൃത്തിയില്ലാതെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട ശോഭയും കുഞ്ഞുങ്ങളും സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു താമസിച്ചിരുന്നത്. ഒരു ഹോട്ടലിൽ പാചക തൊഴിലാളിയായി ജോലി ചെയ്തിരുന്ന ശോഭയ്ക്ക് ലഭിക്കുന്നതുമായ തുച്ഛമായ ശമ്പളത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവും ജീവിതചിലവുകളുമായി മുന്നോട്ടു പോകുവാൻ പറ്റാത്ത സ്ഥിതിയിലായിരുന്നു.
പത്തനംതിട്ട കാതോലിക്ക കോളജ് വിദ്യാർത്ഥിനിയായ അഞ്ജലി അമ്മ ശോഭയോടൊപ്പം അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ ആകാശുമായി തൻറെ ദയനീയ അവസ്ഥ ടീച്ചറിനോട് നേരിട്ട് വന്നു പറയുകയും അതിൻപ്രകാരം ഇവരുടെ അവസ്ഥ നേരിൽകണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി ദീപക്കിന്റെ സഹായത്താൽ രണ്ട് മുറികളും ,അടുക്കളയും, ഹാളും ,ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 800 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ അനൂപ്. എസ്. ,പ്രോഗ്രാം കോഡിനേറ്റർ കെ ,പി, ജയലാൽ ., മുൻ വാർഡ് മെമ്പർ സിന്ധു ദിലീപ് എന്നിവർ പ്രസംഗിച്ചു.



