ഇന്റർനെറ്റിൽ തരംഗമായി മാറിയ പ്രണയകഥയിലെ നായികയും കേരളത്തിൽ വിവാഹിതയുമായ വൈറൽ കുംഭമേള പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു.
പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ മുത്തുമാലകൾ വിൽക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായ കുട്ടി സിനിമയിൽ അഭിയിക്കുകയായിരുന്നു. ഇവർക്ക് പ്രായപൂർത്തിയായില്ല എന്ന് കണ്ടെത്തിയതോടെയാണ് ഭർത്താവ് ഫർമാൻ ഖാനെതിരെ ഗുരുതരമായ നിയമനടപടികൾ ആരംഭിച്ചത്.
നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (NCST) നടത്തിയ അന്വേഷണത്തിലാണ് വിവാഹസമയത്ത് പ്രായപൂർത്തിയായിരുന്നില്ല എന്ന വിവരം പുറത്തുവന്നത്. ഇതിനെത്തുടർന്ന് മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലെ മഹേശ്വർ പോലീസ് സ്റ്റേഷനിൽ ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കുട്ടിയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പ്രണയവിവാഹമായാണ് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടത്. എന്നാൽ പെൺകുട്ടിയുടെ പ്രായത്തെക്കുറിച്ച് പരാതി ഉയർന്നതോടെ എൻ സി എസ് ടി കേരളത്തിലും മധ്യപ്രദേശിലുമായി വിശദമായ അന്വേഷണം നടത്തി.
വധുവിന്റെ ഗോത്ര പശ്ചാത്തലം പരിഗണിച്ച് ഫർമാൻ ഖാനെതിരെ പോക്സോ നിയമത്തിന് പുറമെ ഭാരതീയ ന്യായ സംഹിത, എസ്‌സി/എസ്ടി പീഡന വിരുദ്ധ നിയമം എന്നിവ പ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
ഈ സംഭവത്തിന് പിന്നിൽ ചില സംഘടനകൾക്കോ വ്യക്തികൾക്കോ പങ്കുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22ന് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദേശിച്ചു. ഓരോ മൂന്ന് ദിവസത്തിലും കേസിലെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.



