ഇടുക്കി നെടുങ്കണ്ടം പച്ചടിയിലെ ഇരട്ടക്കൊലപാതകത്തിൽ പുറത്തുവരുന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ. അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിദാരുണമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രണ്ടാമത്തെ മകൻ സജി പിടിയിലായതോടെയാണ് കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത്.
ഏപ്രിൽ നാലാം തീയതി രാത്രിയാണ് നാടിനെ നടുക്കിയ ഈ കൊലപാതകങ്ങൾ നടന്നത്. നിസ്സാരമായ തർക്കങ്ങളെത്തുടർന്ന് പ്രകോപിതനായ സജി തന്റെ വീട്ടുകാരെ മൃഗീയമായി നേരിടുകയായിരുന്നു. സഹോദരൻ റെജിയെ ക്രൂരമായി മർദ്ദിച്ച ശേഷം കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് സജി കൊലപ്പെടുത്തിയത്.
70 വയസ്സുള്ള അമ്മ മേരിക്കുട്ടിയെ മാരകമായി മർദ്ദിക്കുകയും, കൈകളിൽ പിടിച്ച് കറക്കി ഭിത്തിയിലേക്ക് ആഞ്ഞെറിയുകയുമായിരുന്നു. തല ഭിത്തിയിലിടിച്ചാണ് മേരിക്കുട്ടി കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ഒട്ടും പതറാതെയായിരുന്നു സജിയുടെ നീക്കങ്ങൾ. രണ്ട് ദിവസത്തോളം മൃതദേഹങ്ങൾ വീടിന് പുറത്ത് ഗ്രീൻ നെറ്റിൽ പൊതിഞ്ഞു വെച്ചു. ദുർഗന്ധം പുറത്തുവരാതിരിക്കാനും ആർക്കും സംശയം തോന്നാതിരിക്കാനും വേണ്ടിയായിരുന്നു ഇത്. മൂന്നാം ദിവസം അർധരാത്രി കഴിഞ്ഞതോടെ വീടിന് സമീപത്തെ പുരയിടത്തിൽ ആഴം കുറഞ്ഞ കുഴിയുണ്ടാക്കി ഇരുവരെയും ഒരുമിച്ച് മറവു ചെയ്തു.
കൊലപാതകത്തിന് ശേഷവും ഒന്നുമറിയാത്ത ഭാവത്തിൽ സജി അതേ വീട്ടിൽ താമസം തുടർന്നു. അമ്മയെയും സഹോദരനെയും കാണാതായതിനെ തുടർന്ന് സഹോദരി സിനി വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നൽകിയത്. ഇതിൽ സംശയം തോന്നിയ സിനി പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരതയുടെ ചുരുളഴിഞ്ഞത്.
പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓടി രക്ഷപെട്ട സജിയെ ഡ്രോൺ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ മലനിരകളിൽ നിന്നാണ് പിടികൂടിയത്. സജിയുടെ പിതാവ് മാത്യുവിനെ എട്ട് വർഷം മുൻപ് കാണാതായ സംഭവത്തിലും പോലീസിന് ഇപ്പോൾ സംശയം വർധിച്ചിട്ടുണ്ട്.



