Wednesday, April 29, 2026
Homeഇന്ത്യലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന്...

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും.വനിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടു വരുന്നത്. 3 ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.

പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിലേ ബില്ല് പാസാക്കാൻ ആകൂ.അത് കൊണ്ട് തന്നെ ബില്ല് തള്ളി പോയേക്കും. വനിതാ സംവരണത്തെ അല്ല മറിച്ച് മണ്ഡല പുനർ നിർണയത്തെയാണ് എതിർക്കുന്നത് എന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ 18 മണിക്കൂർ ബില്ലിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്‌. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും.

രാജ്യസഭയിൽ 16 മണിക്കുറുമാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് DMK എംപിമാർ കറുത്ത വസ്ത്രങ്ങൾ ധരിച്ചാകും പാർലമെന്റിൽ എത്തുക.

ലോക്സഭയിലെ സീറ്റെണ്ണം പരമാവധി 850 ആയി ഉയർത്തി 33 ശതമാനം വനിതാ സംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലാണ് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിക്കാനാണു നീക്കം. എങ്ങനെയാണ് ലോക്സഭയിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്.

1976ലെ 42-ാം ഭരണഘടന ഭേദ​ഗതിയാണ് സീറ്റുകളുടെ എണ്ണം ഇപ്പോൾ കാണുന്ന 543 എന്ന നിലയിലേക്ക് എത്തിച്ചത്. 1971ലെ സെൻസസ് അടിസ്ഥാനമാക്കി 1972ൽ തന്നെ സീറ്റ് നില 489ൽ നിന്ന് 543ലേക്ക് ഉയർത്തിയിരുന്നു. തുടർന്ന് ഭേദ​ഗതിയിലൂടെ 543 സീറ്റ് നിലനിർത്തുകയും 2000വരെ സീറ്റ് വർധിപ്പിക്കരുതെന്ന് നിയമം പാസാക്കുകയും ചെയ്തു.

2001ൽ 84-ാം ഭരണഘടനാ ഭേ​ദ​ഗ​തി ബിൽ പ്രകാരം ലോക്സഭാ സീറ്റ് ക്രമീകരണം 2026വരെ 543 ആയി തുടരണമെന്ന് നിഷ്കർഷിച്ചു. നിയമസഭകളിലെ സീറ്റ് എണ്ണത്തിലും 2026 വരെ മാറ്റം പാടില്ലെന്നും അന്ന് വാജ്പേയി സർക്കാർ അവതരിപ്പിച്ച ഭേദ​ഗതിയിൽ പറയുന്നു. 2023ൽ നാരീശക്തി വന്ദൻ അധിനിയം എന്ന വനിതാ സംവരണ നിയമം മോദി സർക്കാർ കൊണ്ടുവന്നു.

ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം ഏർപ്പെടുത്തുന്നതായിരുന്നു നിയമം. ഇന്ത്യൻ ഭരണഘടനയുടെ 106-ാം ഭേദഗതിയിലൂടെ നിയമം പാസാക്കി. ഇതിനു പിന്നാലെയാണ് 131-ാം ഭരണഘടന ഭേദ​ഗതിയിലൂടെ ഇപ്പോൾ മണ്ഡല പുനർനിർണയ, വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നത്. ബിൽ പാസായാൽ ലോക്സഭയിലെ 543 സീറ്റുകൾ 850 ആയി ഉയരും. ഇതിൽ 815 അംഗങ്ങൾ സംസ്ഥാനങ്ങളിൽ നിന്നും 35 പേർ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. മൂന്നിലൊന്ന് അതായത് 284 സീറ്റുകൾ വനിതകൾക്ക് സംവരണം ചെയ്യാനും നിയമത്തിൽ പറയുന്നു. പട്ടികജാതി പട്ടികവർ​ഗ സീറ്റിലും വനിതകൾക്ക് സംവരണമുണ്ടാകും.

ഇനി എന്തുകൊണ്ടാണ് നിയമത്തെ പ്രതിപക്ഷ കക്ഷികൾ ഏതിർക്കുന്നത് എന്ന് നോക്കാം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ വർധിപ്പിക്കുന്നത് ജനസംഖ്യാ നിയന്ത്രണം മികച്ചരീതിയിൽ നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കു വലിയ തിരിച്ചടിയാകുമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു.

മണ്ഡല പുനഃനിർണയം നടത്തുമ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റുകൾ കുതിച്ചുയരുമെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ചുരുങ്ങുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി യുപിയിലെ 80 സീറ്റ് 120 ലേക്ക് ഉയർന്നാലും കേരളത്തിലെ 20 സീറ്റ് 30 ആയി മാത്രമേ ഉയരുവെന്നാണ് നിരീക്ഷകർ പറയുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ സീറ്റ് വർധിപ്പിച്ച് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം വർധിപ്പിക്കാനും ഭേദ​ഗതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും ആരോപണം ഉയരുന്നുണ്ട്. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് ലഭിച്ചേക്കില്ല.

ബില്ല് പാസായാൽ അടുത്ത നടപടി മണ്ഡല പുനർനിർണയ കമ്മീഷനെ നിയമിക്കുക എന്നതാണ്. ഒരു സുപ്രീംകോടതി ജഡ്ജി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നിർദേശിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷണറോ കമ്മീഷനിൽ അം​ഗമാകും. അതത് സംസ്ഥാനത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറും കമ്മീഷനിലെ മറ്റൊരു അം​ഗമാണ്. ഓരോ സംസ്ഥാനത്തും 10 അസോസിയറ്റ് അംഗങ്ങളും കമ്മീഷനിൽ ഉണ്ടായിരിക്കും. അഞ്ച് ലോക്സഭാ എം.പിമാർ, അഞ്ച് എംഎൽഎമാർ എന്നിവരായിരിക്കും അസോസിയേറ്റ് അം​ഗങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com