തിരുവല്ല നഗര മധ്യത്തിലെ ഫ്ലാറ്റിലെ മുറിക്കുള്ളിൽ കുടുങ്ങിപ്പോയ രണ്ട് കുട്ടികൾക്ക് അഗ്നിശമനസേന രക്ഷകരായി. പുഷ്പഗിരി റോഡിൽ സ്ഥിതി ചെയ്യുന്ന ഇൻറർനാഷണൽ ഗാർഡൻ സ്ക്വയറിലെ 602 -ാം നമ്പർ ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങിയ കുട്ടികളെയാണ് തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ആയ നമിത തരകൻ്റെ മക്കളായ മൂന്നു വയസ്സുകാരി നസ്രിയയും ഒരു വയസ്സുകാരൻ മിഖായേലും ആണ് മുറിക്കുള്ളിൽ കുടുങ്ങി പോയത്. ചൊവ്വാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കളിക്കുന്നതിനായി മുറിക്കുള്ളിൽ കയറിയ കുട്ടികളിൽ മൂത്ത ആളായ നസ്രിയ മുറിക്കുള്ളിൽ നിന്നും വാതിൽ അകത്തുനിന്നും ലോക്ക് ചെയ്യുകയായിരുന്നു.
തുറക്കാനാവാതെ വന്നതോടെ കുട്ടികൾ ബഹളം വെച്ചു. സംഭവമറിഞ്ഞ് സമീപ നിവാസികളും സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ അഗ്നിശമനസേനാ അംഗങ്ങൾ ഡോറിന്റെ ലോക്ക് പൊളിക്കുന്ന ഷിയസ് എന്ന ഉപകരണം ഉപയോഗിച്ച് വാതിൽ പൊളിച്ച് കുട്ടികളെ പുറത്തെത്തിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥരായ ശ്രീനിവാസ് , സൂരജ് മുരളി, അനിൽ കുമാർ, മുഗേഷ് കുമാർ, ശ്രീദാസ് , രാഹുൽ , ആകാശ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.



