പത്താം ക്ലാസ് പരീക്ഷ എന്നത് ഒരു കുട്ടിയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായാണ് സമൂഹം കാണുന്നത്. എന്നാൽ ഈ കാഴ്ചപ്പാട് പലപ്പോഴും കുട്ടികളിൽ അനാവശ്യമായ ഭയവും സമ്മർദ്ദവും നിറയ്ക്കുന്നു.
പരീക്ഷ തുടങ്ങുന്നതിന് മുൻപേ തന്നെ കുട്ടികൾ കടുത്ത മാനസിക പ്രയാസങ്ങൾ അനുഭവിക്കുകയും തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന വാർത്തകൾ നാം കേൾക്കാറുണ്ട്.
ഈ സാഹചര്യത്തിൽ മാതാപിതാക്കൾ മക്കൾക്ക് നൽകേണ്ടത് ശാസനയല്ല, മറിച്ച് തണലാണ്.
വഴക്ക് പറയലല്ല, ചേർത്തുപിടിക്കലാണ് വേണ്ടത്.
കുട്ടികൾ പഠിക്കുന്നില്ലെന്ന കാരണത്താൽ അവരെ നിരന്തരം വഴക്ക് പറയുന്നതും ശകാരിക്കുന്നതും അവരിൽ ഒറ്റപ്പെടൽ ഉണ്ടാക്കും. “നീ എന്തിനും കൊള്ളാത്തവനാണ്” എന്നൊക്കെയുള്ള വാക്കുകൾ അവരെ കടുത്ത നിരാശയിലേക്ക് നയിക്കും.
മക്കൾക്ക് പരീക്ഷാപ്പേടി തോന്നുമ്പോൾ അവരെ വഴക്ക് പറയാതെ, അവരുടെ പ്രയാസങ്ങൾ കേൾക്കാനും ആശ്വസിപ്പിക്കാനും മാതാപിതാക്കൾ തയ്യാറാവണം.
താരതമ്യം ഒഴിവാക്കുക
മറ്റൊരു കുട്ടിയുമായി നിങ്ങളുടെ മക്കളെ താരതമ്യം ചെയ്യുന്നത് അവരിൽ അപകർഷതാബോധം ഉണ്ടാക്കും.
ഓരോ കുട്ടിയുടെയും കഴിവും പഠനവേഗതയും വ്യത്യസ്തമാണ്. അവരെ അവരുടെ രീതിയിൽ വളരാൻ അനുവദിക്കുക.
മാർക്കിനേക്കാൾ വലുതാണ് നിങ്ങളുടെ കുട്ടിയുടെ മാനസികാരോഗ്യം എന്ന് തിരിച്ചറിയുക.
സുരക്ഷിതബോധം നൽകുക
”നിനക്ക് എത്ര മാർക്ക് കിട്ടിയാലും നീ ഞങ്ങളുടെ പ്രിയപ്പെട്ട മകനാണ്,മകളാണ്, എന്ന ഉറപ്പ് ഓരോ കുട്ടിക്കും വീട്ടിൽ നിന്ന് ലഭിക്കണം.
തോറ്റാലും ജയിച്ചാലും തങ്ങളെ സ്നേഹിക്കാൻ അച്ഛനും അമ്മയും കൂടെയുണ്ടാകുമെന്ന ബോധ്യം അവരിൽ ആത്മവിശ്വാസം വളർത്തും.
പരാജയം ജീവിതത്തിന്റെ അവസാനമല്ലെന്നും അത് പുതിയൊരു തുടക്കമാണെന്നും അവരെ ബോധ്യപ്പെടുത്തുക.
മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ.
ചെറിയ മുന്നേറ്റങ്ങളിൽ പോലും അവരെ അഭിനന്ദിക്കുക.
സമ്മർദ്ദം കുറയ്ക്കുക. പരീക്ഷാഫലത്തെക്കുറിച്ച് പേടിപ്പിക്കാതെ, സന്തോഷകരമായ ഒരു അന്തരീക്ഷം വീട്ടിൽ ഒരുക്കുക.
അവർ പഠിക്കുമ്പോൾ അരികിലുണ്ടാകുന്നത് അവർക്ക് വലിയൊരു കരുത്തായിരിക്കും.
കുട്ടികൾക്ക് വേണ്ടത് നിങ്ങളുടെ വിലപിടിപ്പുള്ള സമ്മാനങ്ങളല്ല, മറിച്ച് അവരുടെ വിഷമഘട്ടങ്ങളിൽ തണലായി നിൽക്കാനുള്ള നിങ്ങളുടെ മനസ്സാണ്.
വഴക്ക് പറഞ്ഞ് അവരെ അകറ്റാതെ, സ്നേഹം നൽകി അവർക്ക് താങ്ങാകാം



