Friday, July 26, 2024
Homeകഥ/കവിതഒളിപ്പിച്ച സ്നേഹത്തെ തുറന്നു വിടാം (ചെറുകഥ) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഒളിപ്പിച്ച സ്നേഹത്തെ തുറന്നു വിടാം (ചെറുകഥ) ✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

സി. ഐ. ഇയ്യപ്പൻ, തൃശൂർ

ഒരു ബസ് കാത്തിരുപ്പുകേന്ദ്രത്തില്‍ ബസ് കാത്തിരിയ്ക്കുന്നകൂട്ടത്തില്‍ ദിവസവും ഒരേസമയം അവിടെ കണ്ടുമുട്ടുന്നവര്‍ സ്വഭാവികമായും ആദ്യം ഒരു ചെറുചിരിയോടെ നോക്കാന്‍ ഇടയുണ്ട്. ആകൂട്ടത്തില്‍ ആണും,പെണ്ണും എല്ലാം ഉള്‍പ്പെടും. അവർ പരസ്പരം കുശലാന്വേഷണങ്ങൾ നടത്താറുമുണ്ട്.
ഒരു ദിവസം പോകേണ്ട ബസ് വരാന്‍ താമസ്സിച്ചപ്പോള്‍ ജോലിയുമായി ബന്ധപെട്ട് ആ പ്രദേശത്ത് പുതുതായി താമസം തുടങ്ങിയ ഒരു യുവതി, അവിടെ സ്ഥിരത്താമസകാരനായ ഒരു യുവാവുമായി പരിചയപെടാന്‍ ഇടയായി. രണ്ടുപേർക്കും ബാങ്കിലാണ് ജോലി. യുവതിയുടെ പേര് ലീലയെന്നാണ്. അച്ചനും, അമ്മയും, ഒരു സഹോദരനുമടങ്ങുന്ന കുടുംബം അവിടെ വാടകയ്ക്ക് വീട് എടുത്ത് താമസ്സിയ്ക്കുകയാണ്‌. സംസാരത്തിനിടയ്ക്ക് യുവാവിൻെറ പേര് സണ്ണി എന്നാണെന്ന് മനസ്സിലായി.

ദിവസവും സണ്ണിയും, ലീലയും കണ്ടുമുട്ടാറുണ്ട്. പലപ്പോഴും സണ്ണിയാണ് സംസാരിക്കാൻ മുൻകയ്യെടുക്കുന്നത്. പിന്നീട് വരാവുന്ന പലതിൽ നിന്നും രക്ഷനേടാൻ മുൻകരുതിലായി ,ഒരുദിവസം, ലീല തൻെറ കുടുംബ പശ്ചാത്തലം വെളിപ്പെടുത്തി. തന്റെ അച്ഛ്നും, അമ്മക്കും , എന്നും അമ്പലത്തിൽ പോകാൻ സൗകര്യത്തിന് വേണ്ടിയാണ് ഇവിടെ വീട് എടുത്തത് എന്ന് പറഞ്ഞു. കൂടുതല്‍ അടുത്തുവരുമ്പോൾ മനുഷൃസഹജമായ വേണ്ടാ ചിന്തകൾവരുന്നതിൽനിന്നുള്ള ഒരു മുൻകരുതലാകട്ടെ എന്ന ഉദ്ദേശവും ആസംസാരത്തിലുണ്ടായിരുന്നു. ആയുവതിയെ സംബന്ധിച്ചിടത്തോളം മുൻ അനുഭവങ്ങളിൽ നിന്നായിരിയാക്കാം അങ്ങിനെ പറഞ്ഞത്.

പക്ഷെ സണ്ണിയുടെ, പെരുമാറ്റവും, സംസാരവും കണ്ട് ലീലയുടെ മനസ്സിൽ സണ്ണിയോട് പ്രേമം രൂപപ്പെടാൻ തുടങ്ങി.എന്നാൽ സണ്ണിക്കാണെങ്കിൽ അപ്പോള്‍ മനസാ,വാചാ അത്തരത്തിൽ ഒരു ചിന്തപോലും മനസിൽ കടന്നുകൂടിയിരുന്നില്ല.
ബസ് കേന്ദ്രത്തിലെ കൂടികാഴ്ചയ്ക്കു പുറമെ സൗകര്യം കിട്ടുമ്പോഴൊ ക്കെ ഫോണില്‍ കൂടിയും , നേരത്തേ പറഞ്ഞ് ഉറപ്പിച്ച സ്ഥലങ്ങളിൽ വെച്ചും സൗഹൃദം പങ്കിട്ടു കോണ്ടേയിരുന്നു. അങ്ങിനെയുള്ള അവസരങ്ങളിൽ നാട്ടിലേയും, വീട്ടിലേയും, ജോലിസ്ഥലത്തേയും വിശേഷങ്ങൾ പങ്കിടാറുണ്ട്. ബാങ്കിൽ ജോലിയുള്ള ഒരു സഹപ്രവർത്തകയുടെ കാരൃമാണ് ഒരു ദിവസത്തെ ചർച്ച വിഷയം. അവരുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ഭർത്താവിന്റെ അമ്മയാണ് നോക്കിയിരുന്നത്. താൻ ജോലിയ്ക്ക് പോകുന്നതുകൊണ്ട് അമ്മയുടെ ഒരു കാര്യവും നടക്കുന്നില്ല. മാത്രമല്ല ആ കുടുംബത്തിൽ നിന്ന് പെണ്ണുങ്ങൾ ജോലിക്ക് പോകുന്ന പതിവുമില്ല. പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നാൽമതി .കാർ, സ്കൂട്ടർ , സൈക്കിൾ പോലും പെണ്ണുങ്ങൾ ഓടിക്കരുതെന്നാണ് അവിടത്തെ ചട്ടം. നാളെമുതൽ ജോലിക്ക് പോകണ്ട എന്ന് ഒരു കൽല്പനയും വന്നു. ഇപ്പോൾ ആ കുട്ടി അവളുടെ വീട്ടിൽ നിന്നാണ് ജോലിയ്ക്ക് വന്നിരിയ്ക്കുന്നത്. ചെറുപ്പകാരായ അമ്മമാർക്ക് കുഞ്ഞിന്റെ അപ്പിയും, മൂത്രവും കണ്ടാൽ അറപ്പാണ്. പല വിവാഹമോചനത്തിന്റെയും കാരണക്കാർ ഇതുപോലെയുള്ള അമ്മമാരാണ്.

പള്ളി പെരുന്നാളിന് കൊടിയേറി . പെരുന്നാളിന്റെ തലേദിവസം തൊട്ട് വീട്ടിൽ അമ്മായിയും, ഇളേമയും മക്കളുമായി നല്ല ബഹളമായിരിയ്ക്കും .അതും സംസാരവിഷയമായി. ഒരു ഞയറാഴ്ച സണ്ണി അപ്പനും,അമ്മയുമായി പള്ളിയിലേയ്ക്ക് പോകമ്പോള്‍ വഴിയില്‍ വെച്ച് ലീലയേയും കുടു്ംബത്തേയും കണ്ട് പരിചയപെടാന്‍ ഇടയായി. ആയുവതിയുമായി അധികം ചുറ്റികളിവേണ്ട എന്ന് അപ്പൻ സണ്ണിയെ ഓർമ്മപ്പെടുത്തി. മാസങ്ങള്‍ക്കുശേഷം ലീലയ്ക്ക് സ്ഥലമാറ്റമായി. ലീല പോയാലും ഫോണില്‍ കൂടിയുള്ള സംഭാഷണം തുടര്‍ന്നു. ഒരു ദിവസം ലീല സണ്ണിയെ വിളിച്ച് താൻ ജോലിചെയ്യുന്ന ബാങ്കിന്റെ അടുത്തുള്ള റസ്റ്റോറണ്ടിലേയ്ക്ക് വൈകിയിട്ട് വരണമെന്നു പറഞ്ഞു. അവിടെ വെച്ച് കണ്ടപ്പോള്‍ ലീലപറഞ്ഞു സണ്ണിയെ എന്റെ മനസില്‍ നിന്ന് മാറ്റാന്‍ കഴിയുന്നില്ല. വിവാഹ ആലോചനകൾ ധാരാളം വരുന്നുണ്ട്.
സണ്ണിപറഞ്ഞു ഏതാനും മാസത്തെ പരിചയംകൊണ്ട് സുഹൃത്തുകളായവരാണ് നമ്മള്‍. ഈകുറഞ്ഞകാലംകൊണ്ട് എന്തും സ്വാതന്ത്രത്തോടെ സംസാരിയ്ക്കുന്ന ആത്മമിത്രങ്ങളുമായി.

ഞാന്‍ ഒരു സുഹൃത്തായിമാത്രമെ ലീലയെ കണ്ടിട്ടുള്ളു. അതിനിടയ്ക്ക് എപ്പോഴൊ ചിലചിന്തകള്‍ മിന്നിമറഞ്ഞു എന്നതും ശരിയാണ്. എന്നെ സംബന്ധിച്ചിടത്തോളം പള്ളിയും, പട്ടകാരനെയും വിട്ട് ഒന്നിനും കഴിയില്ല. മാത്രമല്ല എന്റെ വീട്ടുകാരെ ധിക്കരിച്ച് ഒന്നിനും ഞാന്‍ തയ്യാറുമല്ല. നല്ല സുഹൃത്തുകളായി തുടരാവുന്നകാലത്തോളം തുടരാം.

ലീലക്ക് അപ്പോഴാണ് ആശ്വാസമായത്. കുറച്ചു വിഷമത്തോടെ അവൾ പറഞ്ഞു.
ഞാന്‍ ഇതുവരെ ഒരു ധര്‍മ്മ സങ്കടത്തിലായിരുന്നു. സണ്ണിയെ മറക്കാന്‍ കഴിയാത്തവണ്ണം എവിടയൊ ഒരു സ്നേഹം കുടികൊള്ളുന്നുണ്ട്. ഏതായാലും ഒളിപ്പിച്ചതും, ഒളിപ്പിയ്ക്കാത്തതുമായ എല്ലാം സ്നേഹത്തേയും തുറന്ന് വിട്ട് നമ്മുക്ക് സ്വതന്ത്രരാവാം. വരാന്‍ പോകുന്ന കുടുംബജീവിതത്തിന് തമ്മില്‍, തമ്മില്‍ ആശംസ നേര്‍ന്നുകൊണ്ടാണ് അവര്‍ പിരിഞ്ഞത്.

പരസ്പര ബഹുമാനത്തോടെ മാനൃതനിറഞ്ഞ പെരുമാറ്റവും ,ഒരു പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള കൂടി കാഴ്ചകളും കൊണ്ട് മാതൃകയാണ് ഇവർ. വീട്ടുകാരുടേയും, സമുദായത്തിന്റെയും സംരക്ഷണം ആഗ്രഹിച്ചിരുന്നു ഇവർ. കൈയും, കലാശവും കാട്ടി, ഒന്ന് പല്ല് ഇളിയ്ക്കുമ്പോ ഴേയ്ക്കും കൂടെ ചെന്ന് ജീവിതം കട്ടപുക ആക്കാതെ, ചാറ്റിൽ പെട്ട് ചതിയിൽ പെടാതെ സൂക്ഷിക്കുക. അതുപോലെ ഒന്ന് കാണുമ്പോഴേക്കും, പ്രേമം പൂവിട്ട്, കുടുംബത്തെ പാടെ മറന്ന്, ഒളിച്ചോടി പുതുമ നഷ്ടപെടുമ്പോൾ ഉപേക്ഷിക്കപ്പെടുന്നവർ, കല്യാണം കഴിച്ച്, പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുന്നവർ ഇവർക്കെല്ലാം ഒരു മാതൃകയാവട്ടെ, സണ്ണിയുടെയും, ലീലയുടെയും കഥ.
പരസ്പരം തുറന്നുപറഞ്ഞ് , ആളും, അർത്ഥവും മനസിലാക്കിവേണം ഭാവി രൂപപ്പെടുത്താൻ. കുറച്ചുകാലം മാത്രം പ്രേമത്തിൻറെ മാധുര്യം അനുഭവിച്ച ഇവരുടെ പ്രേമം നിർമ്മലമായിരുന്നു.

✍ സി. ഐ. ഇയ്യപ്പൻ, തൃശൂർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments